കല്ലട ബസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും; കൊച്ചി അപകടത്തിൽ റിപ്പോർട്ട് ഉടൻ; മരണവേഗത്തിനും മനുഷ്യക്കുരുതിക്കും പൂട്ടിടുമോ

മരണവേഗവും കടുത്ത നിയമലംഘനങ്ങളും നടത്തുന്ന കല്ലട അടക്കമുള്ള അന്തര്‍സംസ്ഥാന ബസുകള്‍ റോഡില്‍ നടത്തുന്നത് മനുഷ്യക്കുരുതികള്‍. കഴിഞ്ഞ ദിവസം ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ കല്ലട ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ എറണാകുളം ജയലക്ഷ്മി സിൽക്‌സിലെ ജീവനക്കാരന്‍ ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. അമിതവേഗമാണ് അപകടകാരണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

അതിവേഗത്തില്‍ സിഗ്നല്‍ മറികടക്കാനുള്ള ശ്രമമാണ് കല്ലട ബസ് വരുത്തിവെച്ച അപകടത്തിന് കാരണമെന്ന് എറണാകുളം ആര്‍ടിഒ കെ.മനോജ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. “ടയറുകള്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. 30 സീറ്റുകള്‍ക്ക് അനുമതിയുള്ള ബസില്‍ 36 സീറ്റുകളുണ്ട്. ബസിന് രൂപമാറ്റം വരുത്തിയിട്ടുണ്ട്. നിയമലംഘനം വ്യക്തമായതിനാൽ രജിസ്ട്രേഷനും പെര്‍മിറ്റും റദ്ദാക്കാന്‍ നടപടി സ്വീകരിക്കേണ്ടി വരും. റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. കര്‍ശന നടപടിക്ക് ഗതാഗതമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.”- ആര്‍ടിഒ പറഞ്ഞു.

അന്തർസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ മരണപ്പാച്ചിൽ ദുരന്തമാകുന്നത് തുടർക്കഥയായിട്ടും ബസ് ലോബി അമിതവേഗം തുടരുകയാണ്. കഴിഞ്ഞ ഏപ്രില്‍ 27ന് കോഴിക്കോട് ഫറോക്കില്‍ കോഹിനൂര്‍ അന്തര്‍ സംസ്ഥാന ബസ് മറിഞ്ഞ് യാത്രക്കാരനായ അമല്‍ മോഹനന്‍ മരിച്ചിരുന്നു. അമിതവേഗം കാരണമുള്ള ഈ അപകടത്തില്‍ കൊല്ലം സ്വദേശികളുടെ ഏക മകനാണ് ജീവന്‍ നഷ്ടമായത്. ഒട്ടേറെ യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യാതൊരു അപകടസാധ്യതയുമില്ലാത്ത സ്ഥലത്താണ് ഈ അപകടം ഉണ്ടായതെന്നും അപകടമുണ്ടാക്കിയത് ഡ്രൈവറാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.സജീവ്‌ അന്ന് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞിരുന്നു. കൊച്ചിയിലേതുപോലെ ഈ ബസ് ഓടിച്ചതും ഇതര സംസ്ഥാന ഡ്രൈവര്‍ ആയിരുന്നു. മംഗളൂര് സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്.

എസി ബസിൽ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ഇടയിലെ ഡോര്‍ അടച്ച് കര്‍ട്ടന്‍ വീണാല്‍ പിന്നെ ഉള്ളിലുള്ളവർക്ക് ബസിന്റെ വേഗത കണക്കാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രിയായതിനാൽ മിക്കവരും ഉറക്കത്തിലുമാകും. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ സമയത്താണ് യാത്രക്കാരുടെ ജീവൻ തുലാസിലാക്കുന്ന ബസോട്ടം. കഴിഞ്ഞ വർഷം ജൂലൈയില്‍ കണ്ണൂരില്‍ കല്ലട ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചിരുന്നു. 25 പേര്‍ക്കാണ് അന്ന് പരുക്കേറ്റത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേയ്‌ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തൊട്ടടുത്ത ഓഗസ്റ്റില്‍ കല്ലട വീണ്ടും അപകടം വരുത്തി. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് മറിഞ്ഞ് രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. കൊച്ചിയിലേത് പോലെ അന്നും അമിതവേഗതയില്‍ എത്തിയ ശേഷം ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമായത്. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുന്ന മറ്റൊരു ബസ് പാലക്കാട്‌ കോങ്ങാട് വെച്ച് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക് പറ്റിയതും കഴിഞ്ഞ ജൂലൈ മാസമാണ്.

ഒറ്റയടിക്ക് മംഗളൂരുവും ഹൈദരാബാദും വരെ ഓടിച്ചെത്തുന്ന ബസുകളുണ്ട്. ന്യായമായ സ്പീഡിലല്ല ഇവയൊന്നും ഓടുന്നത്. ഈ ബസുകളുടെയൊക്കെ ഓട്ടം അധികവും കേരളത്തിന് പുറത്തായതിനാൽ അപകടങ്ങൾ പലതും മലയാളികൾ അറിയാതെ പോകുന്നുവെന്ന സൗകര്യവും ഇവർക്കുണ്ട്. കേരളത്തിന്‍റെ അതിർത്തി കടന്ന ശേഷമുണ്ടാകുന്ന അപകടങ്ങളേ പലപ്പോഴും മാധ്യമങ്ങളിലും വാർത്തയാകാറുള്ളൂ. കേരളത്തിലെ നിരത്തുകളിൽ പോലും ഇവർ നടത്തുന്ന അപകടയോട്ടമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ കണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top