സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന അജ്മലിനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്; ഡോ. മായ ശ്രീക്കുട്ടിയും മദ്യലഹരിയില്‍; ഡോക്ടറും പ്രതിയാകും

കൊല്ലത്ത് മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട് കാർ കയറ്റിക്കൊന്ന കേസിൽ പിടിയിലായ അജ്മലിനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടർ മായ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അജ്മലിനൊപ്പം വനിതാ ഡോക്ടര്‍ കൂടി പ്രതിയാകും. നാട്ടുകാര്‍ പറയുന്നത് അനുസരിച്ച് ഡോക്ടറാണ് കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത്. പ്രേരണാക്കുറ്റത്തിനാകും ഡോക്ടര്‍ പ്രതി ചേര്‍ക്കപ്പെടുന്നത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്
കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജോലി ചെയ്യുന്ന കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ നിന്നും ഡോക്ടറെ പുറത്താക്കിയിട്ടുണ്ട്.

സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. സ്കൂട്ടര്‍ ഇടിച്ചിട്ട സമയത്ത് പരുക്കേറ്റ കുഞ്ഞുമോള്‍ കാറിനടിയിലായിരുന്നു. നാട്ടുകാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കൂസാതെ മുന്നോട്ട് എടുത്തപ്പോഴാണ് കുഞ്ഞുമോളുടെ ദേഹത്ത് കാര്‍ കയറിയിറങ്ങിയത്.

അമിതമായി മദ്യപിച്ചിരുന്ന അജ്മല്‍ പിന്നെയും അപകടങ്ങളുണ്ടാക്കി. ഇവിടെനിന്നും 300 മീറ്റ‍ര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ സമീപത്തെ മതില്‍ തകര്‍ത്തു. മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ ഇരുവരും പുറത്തേക്കിറങ്ങിയോടി. ഇതോടെയാണ് ശ്രീക്കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അജ്മല്‍ അപ്പോള്‍ രക്ഷപ്പെടുകയായിരുന്നു.

തിരുവോണ ദിവസമായ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാർ ആണ് സ്കൂട്ടറില്‍ ഇടിച്ചത്. സ്കൂട്ടർ യാത്രികരായ ഫൗസിയയും കുഞ്ഞുമോളും റോഡിലേക്ക് തെറിച്ചുവീണു. കാര്‍ നിര്‍ത്തിയിരുന്നെങ്കില്‍ കുഞ്ഞുമോള്‍ രക്ഷപ്പെടുമായിരുന്നു. കാര്‍ എടുക്കരുത് എന്ന് നാട്ടുകാര്‍ അലറി വിളിച്ച് പറഞ്ഞിരുന്നു. ഇത് കേള്‍ക്കാതെ അജ്മല്‍ കാര്‍ മുന്നോട്ട് എടുത്തതോടെയാണ് വീണു കിടക്കുന്ന കുഞ്ഞുമോളുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് അജ്മലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top