ജയിലിലെ ഗർഭധാരണം ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു; പ്രത്യേക സംഘം അന്വേഷിക്കും

ഡല്‍ഹി: പശ്ചിമ ബംഗാള്‍ ജയിലുകളില്‍ വനിതകൾ ഗർഭിണികളാകുന്നുവെന്ന വിഷയത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. ഡെലീന ഖോങ്ഡപ്പിന്‍റെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചു. കേസിലെ കണ്ടെത്തലുകൾ കണക്കിലെടുത്ത കമ്മിറ്റി ഡും ഡും സെൻട്രൽ കറക്ഷണൽ ഹോം സന്ദർശിക്കുകയും പശ്ചിമ ബംഗാൾ ഡിജിപിയെ കാണുകയും ചെയ്തു. വിഷയം വാര്‍ത്താമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെന്ന് വനിതാ കമ്മീഷന്‍ എക്സിലൂടെ അറിയിച്ചു.
ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശേഷം വനിതകൾ ഗർഭിണികളാകുന്നുവെന്ന വിഷയത്തിൽ കൽക്കട്ട ഹൈക്കോടതി ഇടപെട്ടിരുന്നു. പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങൾ അമ്മമാരോടൊപ്പം കഴിയുന്നുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടില്‍ പറയുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും, സ്ത്രീകൾ തടവുകാരായി ജയിലിൽ എത്തിയ ശേഷം ഗർഭംധരിച്ച് ഉണ്ടായവരാണ്. ഇത് പരിഗണിച്ച് പുരുഷ ജീവനക്കാരുടെ ജയിലിലേക്കുള്ള പ്രവേശനം തടയണമെന്ന ഹർജിയും അമിക്കസ് ക്യൂറി സമർപ്പിച്ചിരുന്നു.
ജയിലുകൾക്കായുള്ള അമിക്കസ് ക്യൂറി മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ജയിൽ സന്ദർശിച്ചപ്പോൾ ഒരു ഗർഭിണിയെയും 15 കുഞ്ഞുങ്ങളെയും കണ്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ മറ്റ് ജയിലുകളിൽ പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ കുട്ടികളെയും ഗർഭിണികളെയും കണ്ടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here