ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും ശക്തമായ സഖ്യമാണ് എന്‍ഡിഎ എന്ന് മോദി; ഒരു പതിറ്റാണ്ട് കഴിഞ്ഞാലും കോണ്‍ഗ്രസ് 100 തികയ്ക്കില്ലെന്നും പരിഹാസം
എന്‍ഡിഎ പരാജയപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ എന്‍ഡിഎയാണ് ഭരിച്ചത്. ഇന്നും എന്‍ഡിഎയാണ് ഭരിക്കുന്നത്. നാളെയും എന്‍ഡിഎ തന്നെ ഭരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎ എംപിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. വിജയത്തില്‍ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങള്‍ക്കില്ല-മോദി പറഞ്ഞു.
“മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പാവപ്പെട്ടവരെയും മധ്യവര്‍ഗത്തെയും ശാക്തീകരിക്കുക എന്നതിനാണ് പ്രാമുഖ്യം. ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉറപ്പുവരുത്തുന്നത് ഇനിയും തുടരും. 24 മണിക്കൂറും ഞാന്‍ രാജ്യത്തിനായി പൂര്‍ണമായും സമര്‍പ്പിക്കുന്നു. എന്‍ഡിഎ എന്നാല്‍ അധികാരത്തിനുവേണ്ടി ഒരുമിച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടികളുടെ സംഘമല്ല. ‘നേഷന്‍ ഫസ്റ്റ്’ എന്ന ആദര്‍ശത്തില്‍ പ്രതിബദ്ധതയുള്ളവരുടെ ജൈവികമായ സഖ്യമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ സഖ്യമാണിത്. ഏല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.”
“ഇന്ത്യ സഖ്യം സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴവര്‍ വളരെ വേഗത്തില്‍ മുങ്ങുകയാണ്. ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 100 സീറ്റ് തികയ്ക്കാനാകില്ല. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കിട്ടിയ ആകെ സീറ്റുകളുടെ എണ്ണം ഞങ്ങള്‍ക്ക് ഇത്തവണ കിട്ടിയതിനേക്കാള്‍ കുറവായിരിക്കും.” – മോദി പറഞ്ഞു.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന കാര്യവും മോദി എടുത്തു പറഞ്ഞു. സുരേഷ് ഗോപി, പവന് കല്ല്യാണ്‍ എന്നിവരുടെ പേരുകളാണ് പരാമര്‍ശിച്ചത്. കേരളത്തില്‍ നിരവധി പേര് രക്തസാക്ഷികളായി. ഒടുവില്‍ ഒരു അംഗം വിജയിച്ചെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here