‘എന്റെ മകനെ ലഹരിക്കേസില്‍ പിടിച്ചു’; ഒരു പിതാവിന്റെ വേറിട്ട തുറന്നുപറച്ചില്‍; എന്‍ഡിഎ ഉപാധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖര്‍ പറയുന്നത് കേള്‍ക്കുക

എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭാ (VSDP) നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ ശിവജിയെ എംഡിഎംഎയുമായി പോലീസ് പിടികൂടി. തിരുവനന്തപുരം പൂവാര്‍ പൊലീസാണ് ശിവജിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂര്‍ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 1.1 മില്ലിഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ലഹരി വസ്തുവിന്റെ അളവ് കുറവായതിനാല്‍ മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തന്റെ മകനെ ലഹരിക്കേസില്‍ പോലീസ് പിടിച്ച കാര്യം തുറന്ന് സമ്മതിക്കുന്നതോടൊപ്പം നമ്മുടെ യുവതലമുറ കടന്നു പോകുന്ന അപകടകരമായ അവസ്ഥ വിവരിച്ചുകൊണ്ട് വിഷ്ണുപുരം ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. മകനെ ന്യായീകരിക്കാനോ, പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നോ പറയാനല്ല അദ്ദേഹം ശ്രമിക്കുന്നത്, മറിച്ച് കേരളീയ പൊതു സമൂഹം ഗൗരവത്തിലെടുക്കേണ്ട ഒരുപിടി കാര്യങ്ങളെക്കുറിച്ചാണ് പിതാവെന്ന നിലയിലും പൊതു പ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.
“എന്റെ മകനെയും ലഹരിമരുന്ന് കേസില്‍ പൂവാര്‍ പൊലീസ് പിടികൂടി. അവന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പക്കല്‍ നിന്നാണ് എംഡിഎംഎ എന്ന ലഹരിവസ്തു പൊലീസ് പിടിച്ചത്. കുറഞ്ഞ അളവില്‍ ആയിരുന്നതിനാല്‍ അവരെ എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അത് എടുത്തുപറയാന്‍ കാരണം പിടിച്ച വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ ആരും ജാമ്യം ലഭിച്ച വാര്‍ത്ത കൊടുത്തുകണ്ടില്ല. എന്തായാലും ഇക്കാര്യത്തില്‍ മകനെ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തില്ല. സ്വന്തം മകന്‍ തെറ്റ് ചെയ്താലും തെറ്റ് തന്നെയാണല്ലോ. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അതിനാല്‍ തന്നെ ഒരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല.”
“പോലീസ് മന:പ്പൂര്‍വ്വം കുടുക്കിയതാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. അവര്‍ അവരുടെ ജോലി ചെയ്തു. തലമുറകളെ പോലും ഇല്ലാതാക്കുന്നതാണ് ലഹരിമരുന്ന്… ഒരുതരത്തിലും ലഹരിമരുന്ന് ഉപയോഗം ന്യായീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ പോലീസ് നടപടികള്‍ അതിന്റെ വഴിക്ക് നീങ്ങട്ടെ. ചില കാര്യങ്ങള്‍ പറയാനുള്ളത് കേരളത്തിലെ രക്ഷിതാക്കളോടാണ്. നമ്മുടെ കുട്ടികളെ ശരിക്കും കരുതേണ്ടതുണ്ട്. കൂട്ടുകെട്ടുകള്‍ അടക്കം നമുക്ക് നിയന്ത്രിക്കാവുന്നതിന് പരിധിയുണ്ടല്ലോ” -എന്നാണ് വിഷ്ണുപുരം എഴുതിയിരിക്കുന്നത്. ചങ്ക് പൊട്ടുന്ന വേദനയോടെ ഇതെഴുതുമ്പോഴും പൊതുസമൂഹവും കുടുംബങ്ങളും പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ് അച്ഛനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം വിളിച്ചു പറയുന്നത്.
ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുകയും രക്തബന്ധത്തിൽ ഉള്ളവരെപ്പോലും ലഹരി അടിമകള്‍ വെട്ടിനുറുക്കുകയും ചെയ്യുന്ന ഇക്കാലത്ത് വിഷ്ണുപുരത്തിന്റെ ഏറ്റുപറച്ചിലിന് വലിയ പ്രസക്തിയുണ്ട്. തന്റെ മകനെ എക്‌സൈസും പോലീസും ചേര്‍ന്ന് അന്യായമായി കേസില്‍ കുടുക്കിയെന്ന് ഒരു ഭരണകക്ഷി എംഎല്‍എ വിളിച്ചു പറയുന്ന നാട്ടിലാണ്, മറ്റൊരു പൊതു പ്രവര്‍ത്തകന്‍ തന്റെ മകന്‍ പെട്ടുപോയ അപകടാവസ്ഥ തുറന്ന് സമ്മതിക്കുന്നതോടൊപ്പം കുടുംബങ്ങള്‍ ജാഗരൂകരാവാന്‍ ആവശ്യപ്പെടുന്നത്. ഈ അച്ഛന്റെ കണ്ണീര്‍ കാണാതെ പോകരുത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
എന്റെ മകനെയും ലഹരിമരുന്നുമായി പിടിച്ചു…
സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല..
കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്… ലഹരിമരുന്ന് കൊച്ചുകേരളത്തെ വിഴുങ്ങുകയാണ്… നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്‍മാര്‍ വല വിരിച്ചിരിക്കുന്നു.
സ്വന്തം കുടുംബത്തിലും ഇന്ന് അത്തരമൊരു അനുഭവമുണ്ടായി. നാളെ ആര്‍ക്കും ഉണ്ടാകാവുന്ന ഒന്ന്.
ദീര്‍ഘ വര്‍ഷങ്ങള്‍ നീണ്ട പൊതുജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഒരു ലഹരി പദാര്‍ത്ഥവും ഒരിക്കലും ഉപയോഗിക്കില്ല എന്ന് മാത്രമല്ല, അതൊക്കെ എല്ലാവരും പൂര്‍ണമായി വര്‍ജിക്കേണ്ടതാണ് എന്നാണ് എന്നും അഭിപ്രായം. അതുകൊണ്ടുതന്നെ നടന്ന കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ ഒരു മടിയുമില്ല.
എന്റെ മൂത്ത മകനെയും ലഹരിമരുന്ന് കേസില്‍ പൂവാര്‍ പൊലീസ് പിടികൂടിയ സംഭവമാണ് അത്. അവന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ
പക്കല്‍ നിന്നാണ് MDMA എന്ന ലഹരിവസ്തു പൊലീസ് പിടിച്ചത്. കുറഞ്ഞ അളവില്‍ ആയിരുന്നതിനാല്‍ അവരെ എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അത് എടുത്തുപറയാന്‍ കാരണം പിടിച്ച വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ ആരും ജാമ്യം ലഭിച്ച വാര്‍ത്ത കൊടുത്തു കണ്ടില്ല.
എന്തായാലും ഇക്കാര്യത്തില്‍ മകനെ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തില്ല. സ്വന്തം മകന്‍ തെറ്റ് ചെയ്താലും തെറ്റ് തന്നെയാണല്ലോ.
???കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അതിനാല്‍ തന്നെ ഒരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല.
പോലീസ് മന:പ്പൂര്‍വ്വം കുടുക്കിയതാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. അവര്‍ അവരുടെ ജോലി ചെയ്തു.
തലമുറകളെ പോലും ഇല്ലാതാക്കുന്നതാണ് ലഹരിമരുന്ന്… ഒരുതരത്തിലും ലഹരിമരുന്ന് ഉപയോഗം ന്യായീകരിക്കാനാവില്ല.
അതുകൊണ്ടുതന്നെ പോലീസ് നടപടികള്‍ അതിന്റെ വഴിക്ക് നീങ്ങട്ടെ.
ചില കാര്യങ്ങള്‍ പറയാനുള്ളത് കേരളത്തിലെ രക്ഷിതാക്കളോടാണ്. നമ്മുടെ കുട്ടികളെ ശരിക്കും കരുതേണ്ടതുണ്ട്. കൂട്ടുകെട്ടുകള്‍ അടക്കം നമുക്ക് നിയന്ത്രിക്കാവുന്നതിന് പരിധി ഉണ്ടല്ലോ?
പഠിക്കാന്‍ പോകുന്ന സ്ഥാപനങ്ങളും സാഹചര്യങ്ങളും ഒക്കെയാണ് സുഹൃത്തുക്കളെ സൃഷ്ടിക്കുന്നത്.
കുട്ടികള്‍ അറിയാതെ പോലും ഇതില്‍ കുടുക്കുന്നുണ്ട്. ചിലപ്പോള്‍ ഐസ്‌ക്രീമിന്റെ രൂപത്തിലാകാം. അല്ലെങ്കില്‍ മിഠായി ആകാം. ലഹരിക്ക് അടിമയായി കഴിഞ്ഞാല്‍ അവരറിയാതെ തന്നെ നീരാളിപ്പിടുത്തത്തിലാകും
രാസ ലഹരി സിരകളില്‍ പടര്‍ന്നു കഴിഞ്ഞാല്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും അവര്‍ക്ക് അറിയില്ല.
?എക്‌സൈസും പൊലീസുമൊക്കെ ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണം.
കറകളഞ്ഞ പൊതുപ്രവര്‍ത്തനമാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കളങ്കവും ഉണ്ടാകാതെയാണ് ഇതുവരെ മുമ്പോട്ട് പോയത്. വ്യക്തിപരമായി ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.
ലഹരിക്ക് എതിരെ സ്വന്തം നിലയിലും പ്രസ്ഥാനത്തെ ഉപയോഗിച്ചും പോരാട്ടം തുടരും. ?പ്രിയപ്പെട്ടവരെല്ലാം അതിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പാണ്.
ജയ് ഹിന്ദ്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here