‘നീറ്റ് എന്ന തടസം ഇല്ലാതെയാക്കും’; വിദ്യാർഥികൾക്ക് സ്റ്റാലിന്റെ ഉറപ്പ്

നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് തമിഴ്നാട്ടിൽ വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനു പിന്നാലെ വിദ്യാർത്ഥികളോ് പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഏതാനും മാസങ്ങൾക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറുപ്പുനൽകി. ആത്മഹത്യാ പ്രവണതകൾ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികൾക്കായി സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ മാറ്റങ്ങൾ വരുമ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോൾ, ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും,” സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവർണർ ആർഎൻ രവിയുടെ പരാമർശത്തെ വിമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ​ഗദീശ്വരനും അച്ഛൻ സെൽവശേഖറുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ഗവർണർ ആർഎൻ രവിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഗവർണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമർശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top