നയന്‍താര ചിത്രം അന്നപൂരണി പിന്‍വലിച്ച് നെറ്റ്ഫ്ലിക്സ്; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം, മാപ്പ് പറഞ്ഞ് സീ സ്റ്റുഡിയോസ്

ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെ നയന്‍താര പ്രധാനവേഷത്തില്‍ അഭിനയിച്ച തമിഴ് ചിത്രം ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചു. ഡിസംബര്‍ 1ന് തീയറ്ററുകളില്‍ ഇറങ്ങിയ ചിത്രം, ഡിസംബര്‍ 29നാണ് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണത്തില്‍ അഭിനേതാക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നെറ്റ്ഫ്ലിക്സ് അധികൃതര്‍ക്കുമെതിരെ ജനുവരി 8നാണ് മുംബൈ പോലിസ് കേസെടുത്തത്. ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്നും പിന്‍വലിക്കുന്നു, വിവാദരംഗങ്ങള്‍ നീക്കം ചെയ്യും, മാപ്പ് ചോദിച്ചുകൊണ്ട് നിര്‍മ്മാതാക്കളില്‍ ഒരാളായ സീ സ്റ്റുഡിയോസ് അറിയിച്ചു.

മുന്‍ ശിവസേന നേതാവും ഹിന്ദുത്വ പ്രവര്‍ത്തകനുമായ രമേശ്‌ സോളങ്കിയാണ് പരാതി നല്‍കിയത്. ഹിന്ദു പൂജാരിയുടെ മകള്‍ ചിക്കന്‍ ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് നിസ്ക്കരിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, ഭഗവാൻ ശ്രീരാമനും മാംസാഹാരിയാണെന്ന് പറഞ്ഞ് ഫർഹാൻ എന്ന കഥാപാത്രം, നായികയെ മാംസം കഴിക്കാൻ പ്രേരിപ്പിക്കുന്നു, എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്താൻ ബോധപൂർവ്വം ചിത്രം നിര്‍മ്മിച്ചതാണെന്നും ആരോപിച്ചു.

നിലേഷ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജ് എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. പാചകവിദഗ്ധയാകുകയാണ് ആഗ്രഹം. എന്നാല്‍ സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്യാന്‍ അന്നപൂരണി പ്രയാസപ്പെടുന്നു. സുഹൃത്തായ ഫര്‍ഹാന്‍ നല്‍കിയ പ്രോത്സാഹനംകൊണ്ടാണ് സസ്യേതര വിഭവങ്ങള്‍ ഉണ്ടാക്കാനും അതുവഴി ആഗ്രഹിച്ച നേട്ടത്തിലേക്ക് എത്താന്‍ അന്നപൂരണിക്ക് കഴിഞ്ഞത്. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here