ആ പിഞ്ചുകുഞ്ഞിനെ കേരളം ചേര്‍ത്തു പിടിക്കും; അമ്മയും അച്ഛനും വന്നാല്‍ തിരികെ നല്‍കും

ജാര്‍ഖണ്ഡ് സ്വദേശികളായ അമ്മയും അച്ഛനും ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിനെ കേരളം സംരക്ഷിക്കും. സംരക്ഷണം ഉറപ്പാക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റെയും രഞ്ജിതയുടെയും കുട്ടിയാണ് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രസവത്തിനായി നാട്ടില്‍ പോകാന്‍ ട്രയിനില്‍ യാത്ര ചെയ്യുന്നതിനിടെ രഞ്ജിതക്ക് അസ്വസ്ഥതകളുണ്ടാകുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു പിന്നാലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. ഓരു കിലോയില്‍ താഴെ മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റി.
ഭാര്യയെ ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ അച്ഛന്‍ ലൂര്‍ദ് ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്തതോടെ ആരോടും ഒന്നും പറയാതെ ജാര്‍ഖണ്ഡിലേക്ക് പോവുകുയം ചെയ്തു. ജാര്‍ഖണ്ഡില്‍ എത്തി എന്നൊരു എസ്എംഎസ് സന്ദേശം മാത്രമാണ് ആശുപ്ത്രി അധികൃതര്‍ക്ക് ലഭിച്ചത്. പിന്നീട് രക്ഷിതാക്കളുമായ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മന്ത്രി അറിയന്തര ഇടപെടല്‍ നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here