പന്തീരാങ്കാവ് കേസിൽ വൻ ട്വിസ്റ്റ്; സ്ത്രീധന പീഡനക്കേസിലെ പരാതി വീട്ടുകാർ നിര്‍ബന്ധിച്ചിട്ടെന്ന് ഇരയുടെ വെളിപ്പെടുത്തല്‍; ‘രാഹുലേട്ടന്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു’

പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന കേസിൽ വൻ വെളിപ്പെടുത്തൽ. താന്‍ ഇത്രയും നാള്‍ പറഞ്ഞതെല്ലാം നുണയായിരുന്നു എന്നും അതില്‍ കുറ്റബോധമുണ്ടെന്നും നവവധു തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. തന്നെ ഇത്രയേറെ സ്‌നേഹിക്കുകയും നന്നായി നോക്കുകയും ചെയ്ത ഭര്‍ത്താവ് രാഹുലിനെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞത് സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തതെന്നും യുവതി പറയുന്നു.

നുണ പറയാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും വീട്ടുകാരാണ് സ്ത്രീധന പീഡനം നേരിട്ടുവെന്ന് പറയാൻ ഉപദേശിച്ചതെന്നും യുവതി പറയുന്നു. ബെല്‍റ്റ് വച്ച് അടിച്ചെന്നും ഫോൺ ചാര്‍ജറിന്റെ കേബിള്‍ കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് കള്ളമായിരുന്നെന്നും യുവതി വെളിപ്പെടുത്തി. കേസിനെ തുടർന്ന് പ്രതി രാഹുൽ വിദേശത്തേക്ക് രക്ഷപെടുകയും അതിന് അവസരമൊരുക്കി എന്നതിൻ്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർ നടപടി നേരിടുകയും ചെയ്തു. ഇങ്ങനെയെല്ലാം കേസ് സർക്കാരിന് തന്നെ തലവേദനയാകും വിധം വൻ വിവാദമായി തുടരുമ്പോഴാണ് പുതിയ വഴിത്തിരിവ്.

കേസന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരമേഖല ഐജിയുടേതാണ് നടപടി. ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നായിരുന്നു കണ്ടെത്തൽ.

വിവാഹത്തിന്റെ ഒരു ഘട്ടത്തിലും രാഹുലോ കുടുംബമോ തന്നോട് സ്ത്രീധനം ചോദിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. വക്കീലിന്റെ നിര്‍ദേശപ്രകാരം കേസിന് ബലം കിട്ടാനാണ് അത്തരം ആരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. കല്യാണത്തിന്റെ എല്ലാ ചിലവുകളും രാഹുല്‍ ആണ് വഹിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ അവര്‍ക്കൊപ്പം നില്‍ക്കേണ്ടി വന്നെന്നും അതിലെല്ലാം ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും യുവതി വ്യക്തമാക്കി.

മറ്റൊരു വിവാഹം രജിസ്റ്റര്‍ ചെയ്ത കാര്യം കല്യാണത്തിനു മുമ്പ് രാഹുല്‍ തന്നോട് തുറന്നു പറഞ്ഞിരുന്നു. ഒരു ഫോട്ടോഗ്രഫിയുടെ പ്രശ്‌നത്തിന്റെ പേരിലാണ് ആ വിവാഹം മുടങ്ങിയതെന്നും പറഞ്ഞു. മെയ് അഞ്ചാം തിയതിക്ക് മുമ്പ് ഡിവോഴ്‌സ് കിട്ടും എന്ന് തന്നോട് പറഞ്ഞിരുന്നു. ആ പ്രതീക്ഷയിലാണ് മുന്നോട്ട് പോയതെങ്കിലും ഡിവോഴ്‌സ് കിട്ടിയില്ല. അതിനാല്‍ പുതിയ വിവാഹവുമായി ഇപ്പോള്‍ മുന്നോട്ടു പോകേണ്ടെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ താനാണ് സാരമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതെന്നും യുവതി വീഡിയോയില്‍ പറയുന്നു. ഈ വിവരങ്ങള്‍ തന്റെ അച്ഛനോടും അമ്മയോടും പറയാമെന്ന് രാഹുലേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലോ എന്ന് പേടിച്ച് താന്‍ എല്ലാം മറച്ചുവയ്ക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top