ഹണിട്രാപ്പില്‍ കുരുങ്ങി പ്രതിരോധ രഹസ്യം പാക്കിസ്ഥാനു ചോര്‍ത്തിയതിലും ഒരു മലയാളി; എന്‍ഐഎ അറസ്റ്റ് ചെയ്തത് എട്ടുപേരെ

കൊച്ചി സ്വദേശി പിഎ അഭിലാഷാണ് പ്രതിരോധ രഹസ്യം ചോര്‍ത്തി പാകിസ്ഥാന് നല്‍കിയതിന് എന്‍ഐഎയുടെ പിടിയിലായ മലയാളി. ഇതോടെ വിശാഖപട്ടണം ചാരക്കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി. അഭിലാഷിനെ കൂടാതെ ഉത്തര കന്നഡ ജില്ലയിലെ വേതന്‍ ലക്ഷ്മണ്‍ ടണ്ഡേല്‍, അക്ഷയ് രവി നായിക് എന്നിവരാണ് അവസാനം അറസ്റ്റിലായവര്‍.
കാര്‍വാര്‍, കൊച്ചി നാവിക കേന്ദ്രങ്ങളുടെ നിര്‍ണ്ണായക വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. പണം വാങ്ങിയായിരുന്നു ചാരപ്പണി എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. സാമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജൻ്റുകളുമായി ഇവര്‍ ബന്ധപ്പെട്ടത്. ഫെയ്‌സ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ പാക്കിസ്ഥാന്‍ ഏജന്റ് പ്രതികളെ ഹണിട്രാപ്പില്‍ കുടുക്കിയതായി കണ്ടെത്തി.
2023ല്‍ പ്രതികളുമായി ഏജന്റ് സൗഹൃദം സ്ഥാപിച്ചു. മാസങ്ങളോളം ചാറ്റ് ചെയ്ത് വിശ്വാസം നേടി. കാര്‍വാര്‍ നാവിക താവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ചോദിച്ചറിഞ്ഞു. പ്രതികൾ ഇത് കൈമാറി തുടങ്ങിയതോടെ 8 മാസമായി ഇവര്‍ക്ക് പ്രതിമാസം 5,000 രൂപ നല്‍കിയതായും കണ്ടെത്തി.
നാവിക സേനയുടെ കരാര്‍ കമ്പനികളിലെ തൊഴിലാളികളാണ് ഇവരെല്ലാം എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here