നിലമ്പൂരില്‍ കടുപ്പിക്കാന്‍ അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിച്ചു; ജോയിയെ അല്ലാതെ ആരേയും അംഗീകരിക്കില്ല

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ മത്സരപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് പിവി അന്‍വര്‍. ജോയിയെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ. മറ്റാര് മത്സരിച്ചാലും വിജയം ഉറപ്പില്ലെന്നാണ് അന്‍വര്‍ പറയുന്നത്. ഔദ്യോഗികമായി പാര്‍ട്ടി തീരുമാനം ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗവും അന്‍വര്‍ വിളിച്ചിട്ടുണ്ട്.
നാളെ നിലമ്പൂരിലാണ് യോഗം ചേരുക. നിലമ്പൂര്‍ റോസ് ലോഞ്ച് ഹോട്ടലില്‍ വച്ച് ചേരുന്ന യോഗത്തിന് ശേഷം പാര്‍ട്ടി ഭാരവാഹികള്‍ ആരെങ്കിലും മാധ്യമങ്ങളെ കാണും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതു വരെ മാധ്യമങ്ങളെ കാണില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഏറെക്കുറേ ഉറപ്പിച്ച് മുന്നോട്ടു പോയ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് അന്‍വര്‍ ഉയര്‍ത്തുന്നത്.
സ്ഥാനാര്‍ത്ഥിയുടെ പേരില്‍ കടുംപിടുത്തം പിടിച്ച് യുഡിഎഫ് പ്രവേശനം വേഗത്തില്‍ സാധ്യമാക്കാനുളള നീക്കമാണോ അന്‍വര്‍ നടത്തുന്നതെന്ന സംശയവും കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താനാണ് പാര്‍ട്ടിയിലെ ധാരണ. മുസ്ലിം ലീഗ് അന്‍വറിനായി നടത്തുന്ന ചില നിക്കങ്ങളിലും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here