കേരളത്തിൽ നിപ ഉറപ്പിച്ചു; അഞ്ചു പേരുടെ സാമ്പിളുകള്‍ കൂടി പൂനെയ്ക്ക് അയച്ചു

മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ 23 വയസുകാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് ഉറപ്പിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലവും പോസീറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനാ ഫലം ഇന്നലെ പോസിറ്റീവായിരുന്നു. 151 പേരാണ് യുവാവുമായുള്ള പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷേനിൽ പ്രവേശിപ്പിച്ചു. ഇവരിൽ രോഗ ലക്ഷണം പ്രകടിപ്പിച്ച അഞ്ചു പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി പൂനെയ്ക്ക് അയച്ചു. തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇവിടെ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തില്‍ ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍തന്നെ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബംഗളുരുവിൽ പഠിക്കുന്ന വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഡോക്ടർമാർക്ക് തോന്നിയ സംശയത്തെ തുടർന്ന് യുവാവിൻ്റെ സാംപിൾ മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിരുന്നു.

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ രണ്ടു മാസം മുമ്പ് 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു. നടുവത്ത് നിന്ന് 10 കിലോമീറ്റർ ദൂരം മാത്രമാണ് ചെമ്പ്രശേരിയിലേക്കുള്ളത്. 2018 മെയ് 19നാണ് കേരളത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത്. പിന്നീട് വിവിധ സമയങ്ങളിലായി നാല് തവണ കേരളത്തിൽ നിപ ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യം രോഗം കണ്ടെത്തിയ 2018 മെയ് മാസത്തിനും ജൂൺ ഒന്നിനും ഇടയിൽ 17 പേരാണ് മരണപ്പെട്ടത്. ഇക്കാലയളവിൽ മലപ്പുറം ജിലയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു 2021 ൽ പന്ത്രണ്ടുകാരനും 2023 ഓ​ഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.

ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ (Nipah). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർടിപിസിആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top