മിഡില്‍ ക്ലാസിന് ഒരു ലക്ഷം കോടിയുടെ ആനുകൂല്യം; നിര്‍മല സീതാരാമന്റെ ധീരമായ ബജറ്റ് തീരുമാനത്തിന് പിന്നില്‍…

2025-26 ബജറ്റിലെ ആദായനികുതി ഇളവിലൂടെ ധനമന്ത്രി നിർമല സീതാരാമൻ ചരിത്രപരമായ ഒരു ചുവടുവയ്പാണ് നടത്തിയത്. മധ്യവര്‍ഗത്തിനാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്. ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന വിഭാഗത്തിൻ്റെ കൈകളിൽ കൂടുതൽ പണം വിട്ടുകൊടുക്കുകയും ഉപഭോഗം വർധിപ്പിക്കുകയുമാണ് നിർമല ചെയ്തത്. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കുതിക്കാന്‍ പര്യാപ്തമായ നീക്കം കൂടിയാണിത്.

ആദായനികുതി ഇളവ് പരിധി 7 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തുകയാണ് ചെയ്തത്. നികുതി സ്ലാബുകളിലും മാറ്റം വരുത്തി. ഉയർന്ന വാർഷിക വരുമാനമായ 24 ലക്ഷം രൂപയ്ക്ക് 30% എന്ന ഉയർന്ന നികുതി നിരക്ക് ഇനി മുതല്‍ ബാധകമാകും. പുതിയ തീരുമാനത്തോടെ പ്രത്യക്ഷ നികുതി വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഒഴിവാക്കികൊടുക്കുന്നത്.

ജനങ്ങള്‍ കൂടുതല്‍ ചിലവഴിക്കുമ്പോള്‍ ഉപഭോഗം കൂടുന്നു. ഈ പണത്തിന്റെ വലിയ ഭാഗം സര്‍ക്കാര്‍ വരുമാനത്തിലേക്ക് തന്നെ തിരികെ എത്തുന്നു. ഗവൺമെൻ്റ് ആളുകളുടെ കൈകളിൽ ഗണ്യമായ തുക നിക്ഷേപിക്കുകയാണ് എന്നാണ് ബജറ്റിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലും സീതാരാമൻ പറഞ്ഞത്.

2019-ൽ സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ചിരുന്നു. ഈ പണം സ്വകാര്യ കമ്പനികൾ ശേഷി, വിപുലീകരണം, നിയമനം, വേതനം എന്നിവയിൽ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അത് ഫലം കണ്ടില്ല. കോർപ്പറേറ്റ് ലാഭം വർധിച്ചപ്പോൾ അത് സര്‍ക്കാരിന്റെ നേട്ടമായി വളര്‍ന്നില്ല. അതിനാല്‍ ഇക്കുറി കോര്‍പറേറ്റുകളെ സഹായിക്കാതെ മധ്യവര്‍ഗത്തിന് ആദായനികുതി ഇളവ് നല്‍കി. സാധാരണക്കാരെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന തീരുമാനം എടുക്കുകയും ചെയ്തു.

ഇന്ത്യയുടെ ജിഡിപിയുടെ 55-60 ശതമാനം ഉപഭോഗം, 30% സ്വകാര്യ മേഖലയിലെ നിക്ഷേപം, 10% സർക്കാർ ചെലവുകൾ എന്നിവയിലൂടെയാണ്. ഏറ്റവും വലിയ ഈ ഉപഭോഗത്തിന്റെ മേഖലയിലാണ് ആദായനികുതി ഇളവിലൂടെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ധനകാര്യ വിദഗ്ദര്‍ വിലയിരുത്തുന്നു. മധ്യവര്‍ഗം ലഭിക്കുന്ന പണം വിപണിയില്‍ ചിലവിടും. ഇതോടെ ജിഎസ്ടി വരുമാനമാണ് കൂടുന്നത്. പണം സര്‍ക്കാരിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top