എൻ.എൻ പിള്ളയുടെ ജീവിതം സിനിമയാകും; നായകൻ നിവിൻ പോളിയല്ലെന്ന് വിജയരാഘവൻ

നാടകാചാര്യനായ തന്റെ പിതാവ് എൻ.എൻ പിള്ളയുടെ ജീവിതം സിനിമയാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് നടൻ വിജയരാഘവൻ. എന്നാൽ നേരത്തേ പറഞ്ഞതു പോലെ നായകൻ നിവിൻ പോളിയായിരിക്കില്ലെന്നും നിവിന്റെ രൂപം വല്ലാതെ മാറിപ്പോയെന്നും വിജയരാഘവൻ പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“അച്ഛന്റെ ജീവിതം സിനിമയാക്കണം എന്ന് ആഗ്രഹമുണ്ട്. അതൊരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. പല കാലഘട്ടങ്ങള്‍ കാണിക്കേണ്ടെ. തുടക്കത്തില്‍ നിവിന്‍ പോളി അഭിനയിക്കും എന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ നിവിന്‍ പോളി ആയിരിക്കില്ല. നിവിന്റെ രൂപം മാറിയില്ലേ. അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്ന് പോലും തീരുമാനിച്ചിട്ടില്ല.”

നാടക സിനിമാ നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപനം വന്നിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളി നായകനായെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. രാജീവ് രവിയായിരിക്കും സംവിധായകനെന്നുമായിരുന്നു റിപ്പോര്‍ട്ട്.  എന്‍ എന്‍ പിള്ളയുടെ ആത്മകഥയായ ‘ഞാന്‍’ എന്ന പുസ്തകം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരമായിരിക്കുമെന്നും സൂചനയുണ്ടായിരുന്നു.

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള‍. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും ‘ഞാൻ’ എന്ന ആത്മകഥയും അദ്ദേഹത്തിന്റെ രചനയിൽ പുറത്തുവന്നിട്ടുണ്ട്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ‘ഗോഡ്‌ഫാദർ’ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് ‘നാടോടി’ എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാതെ ഗോഡ്ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളായ ‘പെരിയവർ’, ‘പെദരിക്കം’ എന്നീ ചിത്രങ്ങളിലും മുഖം കാണിച്ചു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. വിജയരാഘവൻ മകനാണ്. 1995 നവംബർ 15നായിരുന്നു എൻ എൻ പിള്ളയുടെ അന്ത്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top