സിനിമക്ക് പത്രപരസ്യം വേണ്ട!! എംപുരാൻ്റെ നേട്ടം കേസ് സ്റ്റഡിയാകും; ദിനപത്രങ്ങൾ വീണ്ടും ക്ഷീണിക്കും

എംപുരാൻ സിനിമ കോടികൾ കൊയ്ത് റെക്കോർഡിട്ടത് മലയാള പത്രങ്ങൾക്ക് കാലണയുടെ പോലും പരസ്യം നൽകാതെ. ബോക്സ് ഓഫിസിൽ ബമ്പർ ഹിറ്റായ ചിത്രം, മലയാളത്തിലെ വൻകിട പത്രങ്ങൾക്ക് ഒരു സെൻ്റിമീറ്റർ പരസ്യം പോലും ഇതുവരെ നൽകിയിട്ടില്ല. അഞ്ചുവർഷം മുമ്പുവരെ ആരും ചിന്തിക്കാൻ ധൈര്യപ്പെടാത്ത ഈ മാർക്കറ്റിംഗ് സ്ട്രാറ്റജി ഇനി പലരും പിന്തുടരും. ഇപ്പോൾതന്നെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചായി സിനമകളുടെ പബ്ലിസിറ്റി പരിപാടിയെല്ലാം. എംപുരാനെ ചൊല്ലിയുണ്ടായ രാഷ്ടീയ വിവാദങ്ങളും റീഎഡിറ്റുമൊക്കെ ചിത്രത്തിന് അന്താരാഷ്ട്ര പബ്ളിസിറ്റി നേടിക്കൊടുത്തതോടെ പത്രപരസ്യങ്ങൾക്ക് പ്രസക്തിയേ ഇല്ലാതായി.

മലയാളത്തിലെ ചെലവേറിയ സിനിമ നിർമ്മാണങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന “L2:എമ്പുരാൻ” നിർമ്മിച്ചിരിക്കുന്നത് ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. രാജ്യത്തെ ഏറ്റവും വലിയ ഭാഷാ പത്രമായ മലയാള മനോരമക്ക് പോലും എംപുരാൻ്റെ പരസ്യം ഉണ്ടായില്ല എന്നത് കൗതുകമാണ്. പാർലമെൻ്റിൻ്റെ ഇരുസഭകളിലും എമ്പുരാനെതിരെ ഉയർന്ന രാഷ്ടീയ വിവാദങ്ങളും സെൻസറിംഗുമൊക്കെ ചർച്ചയായിരുന്നു. ഇത്തരം കോലാഹലങ്ങൾ സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് എംപുരാൻ തീയേറ്ററുകളിൽ നിറഞ്ഞോടിയത്.

മുൻകാലങ്ങളിൽ പത്രങ്ങളായിരുന്നു സിനിമയുടെ മുഖ്യ പ്രചാരണ മാർഗം. ഇന്നിപ്പോൾ സിനിമ കാണുന്നതിൽ 65 ശതമാനം പേരും യുവതീ, യുവാക്കളാണ്. ഇവരാരും പത്രം വായിക്കുന്നില്ല. പത്രപരസ്യങ്ങൾ നോക്കിയല്ല സിനിമ കാണുന്നതും പ്രോഡക്റ്റുകൾ വാങ്ങുന്നതും. ന്യൂമീഡിയയിലെ റീൽസും ട്രെയിലറും ഒക്കെയാണ് അവരെ സിനിമയിലേക്ക് എത്തിക്കുന്നത്. ഇന്നിപ്പോൾ താരങ്ങളും അണിയറക്കാരും ചാനലുകളിൽ ഒന്നിച്ചെത്തിയാണ് പുതിയ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ഒപ്പം ഓൺലൈൻ ചാനലുകളിലൂടെ പ്രചരണങ്ങളും നടത്തുന്നതിനാൽ പത്രപരസ്യങ്ങളുടെ ആവശ്യമേ വരുന്നില്ല.

2016ലെ മോഹൻലാലിൻ്റെ ഹിറ്റ് ചിത്രം പുലിമുരുകൻ റിലീസായപ്പോൾ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പത്രങ്ങൾക്ക് ഫുൾ പേജ് ജാക്കറ്റ് പരസ്യം നൽകിയിരുന്നു. ഒന്നാം പേജ് പൂർണമായും പരസ്യത്തിനായി നീക്കിവയ്ക്കുന്ന ജാക്കറ്റ് പരസ്യത്തിനെതിരെ പലപ്പോഴും വിവാദം ഉയർന്നിട്ടുണ്ട് എങ്കിലും പത്രങ്ങൾക്ക് ഇന്നുമിത് പ്രധാന വരുമാനമാണ്. പുലിമുരുകൻ അടക്കം പല സിനിമകളുടെയും നിർമാതാക്കൾ ഇതിന് മാത്രം ലക്ഷങ്ങളാണ് ചെലവഴിച്ചതെന്ന് മലയാള മനോരമ മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് റെഞ്ചി കുര്യാക്കോസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. 100 കോടിയിലധികം കളക്ട് ചെയ്ത ചിത്രമായിരുന്നു പുലിമുരുകൻ.

പരസ്യങ്ങൾ ഇല്ലാതായി പത്രങ്ങൾ ക്ഷീണിച്ചാലും ആ പരസ്യങ്ങൾ ഓൺലൈനിലേക്ക് വരുമെന്നായിരുന്നു പല പത്ര കമ്പനികളുടെയും പരസ്യ ഏജൻസികളുടെയും ധാരണ. എന്നാൽ അതുണ്ടായില്ലെന്നും റെഞ്ചി കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു. ഓൺലൈനിൽ പണംകൊടുത്ത് പരസ്യം ചെയ്യേണ്ട ആവശ്യമില്ല എന്നതാണ് നിലവിലെ സ്ഥിതി. ഓരോ സിനിമയും റിലീസാകുമ്പോൾ അതിലെ താരങ്ങളെ അണിനിരത്തിയുള്ള കൊച്ചു വർത്തമാനങ്ങൾ കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് മലയാളത്തിലെ ഓൺലൈൻ ചാനലുകൾ. അതിനൊരു പണച്ചിലവും നിർമാതാവിന് വരുന്നില്ലെന്ന് സാരം. പകരം ഓൺലൈനിലെ മാർക്കറ്റിങ് കമ്പനികൾ വഴി ചെറിയ തുക ചിലവിട്ട് ട്രെയിലറുകളും മറ്റു ചില പ്രമോഷൻ മെറ്റീരിയൽസും പ്രചരിപ്പിച്ചാൽ മതിയെന്നതാണ് നിലവിലെ സ്ഥിതി.

എമ്പുരാൻ അഞ്ചു ദിവസം കൊണ്ട് 200 കോടി ക്ലബിൽ എത്തിയപ്പോൾ ചരിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രത്യേക പോസ്റ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് മോഹൻലാൽ സന്തോഷം പങ്കുവെച്ചത്. ഇതാണ് പുതിയ ട്രെൻഡ്. പത്രപരസ്യം ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് എംപുരാൻ തെളിയിച്ചതോടെ ഇനി വരുന്ന സിനിമകൾക്കും ഇത് മാതൃകയാകും. എംപുരാൻ മാർക്കറ്റിംഗ് സ്ട്രാറ്റജി കേസ് സ്റ്റഡിയാകും. ഇപ്പോൾ തന്നെ പല സിനിമകളും ചിലവ് കുറയ്ക്കാനായി പത്രപരസ്യം വേണ്ടെന്ന് വയ്ക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top