കന്നഡ പഠിക്കാതെ രക്ഷയില്ല; ബെംഗളൂരുവിൽ അന്യഭാഷാ സൈൻ ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി, പലയിടത്തും അക്രമം

ബെംഗളൂരു: രാജ്യത്തെ ഐടി ഹബ്ബായ ബെംഗളൂരുവിൽ എത്തുന്ന അന്യനാട്ടുകാർ ഇനി വലയും. കന്നഡ ഭാഷാ സംരക്ഷണ സംഘടനയായ ‘കർണാടക രക്ഷണ വേദികെയുടെ’ (കെആർവി) നേതൃത്വത്തിൽ ബെംഗളൂരു നഗരത്തിലെ കടകളിലും മാളുകളിലും ഇംഗ്ലീഷ് സൈൻ ബോർഡുകൾ നിർബന്ധിമായി നീക്കം ചെയ്തു തുടങ്ങി. ബെംഗളൂരു നഗരത്തിലെ കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ സർക്കാർ നിയമം പാസാക്കിയിരുന്നു. ഇതിന്റെ മറവിലാണ് അന്യഭാഷാ ബോർഡുകൾ നീക്കം ചെയ്യാന്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

കന്നഡ ഭാഷയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് നിയമം പാസായത്. കടകൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങി എല്ലാ സ്ഥാപങ്ങളുടെയും ബോർഡുകളിൽ കന്നഡ ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം ഇതോടെ ലഭിക്കും. 60 ശതമാനം കന്നഡയും 40 ശതമാനം അന്യഭാഷയും ഉപയോഗിക്കാമെന്നാണ് നിയമ വ്യവസ്ഥ. ഫെബ്രുവരി അവസാനത്തോടെ ഈ രീതിയിൽ ബോർഡുകൾ ക്രമീകരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ബെംഗളൂരു നഗര ഭരണകൂടം ‘ബ്രിഹത് ബെംഗളൂരു മഹാനഗര പാലികേ'(ബിബിഎംപി) നേരത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് ബോര്‍ഡ്‌ വച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ കെആർവി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നത്. പലയിടത്തും ബോര്‍ഡുകള്‍ അടിച്ചുപൊട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ അവ മറച്ച നിലയിലാണ്.

60:40 ആനുപാതം എന്നാണ് നിയമത്തിൽ പറയുന്നതെങ്കിലും അന്യഭാഷാ ബോർഡുകൾ പൂർണമായി മാറ്റാനാണ് കെആർവി ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിക്കുന്നത്. നീക്കം ചെയ്യാത്തവ തല്ലിപ്പൊട്ടിക്കുക മാത്രമല്ല സ്ഥാപനഉടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബെംഗളൂരു പോലൊരു മെട്രോ നഗരത്തിൽ നടക്കുന്ന ഇത്തരം സംഭവം സംസ്ഥാനത്തിന്റെ വ്യവസായ മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top