പാർക്കിൽ ഉറങ്ങി ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്; ചൂട് അസഹനീയം, എസി ഇല്ലെന്ന് പരാതി

ഒളിമ്പിക്സ് വില്ലേജിലെ താമസ സൗകര്യങ്ങളിൽ പ്രതിഷേധിച്ച് പാർക്കിൽ ഉറങ്ങി ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്. ഇറ്റാലിയൻ നീന്തൽ താരം തോമസ് ചെക്കോൺ ആണ് പാർക്കിൽ ഉറങ്ങി പ്രതിഷേധിച്ചത്. പുരുഷന്‍മാരുടെ ബാക്ക് സ്‌ട്രോക്കില്‍ 100 മീറ്ററില്‍ സ്വർണവും 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലവും സ്വന്തമാക്കിയ താരമാണ് ചെക്കോൺ.

4-100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ പരാജയപ്പെട്ട ശേഷമാണ് ഒളിമ്പിക്സ് വില്ലേജിന് സമീപത്തെ പാർക്കിൽ ചെക്കോൺ ഉറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ”അസഹനീയമായ ചൂടാണ്, എന്നിട്ടും എസി ഇല്ല. ഭക്ഷണം മോശമാണ്. ഇക്കാരണത്താൽ പല താരങ്ങളും വില്ലേജിന് പുറത്താണ് താമസിക്കുന്നത്. പലർക്കും അറിയാത്ത യാഥാർത്ഥ്യമാണിത്,” ചെക്കോൺ മിറർ യുകെയോട് പറഞ്ഞു.

പാരിസ് ഒളിമ്പിക്സ് സംഘാടകരുടെ തീരുമാന പ്രകാരം ഇത്തവണ കായിക താരങ്ങളുടെ മുറികളില്‍ എസി അനുവദിച്ചിരുന്നില്ല. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് സംഘാടകര്‍ ഇതിനു കാരണമായി പറഞ്ഞത്. പാരിസില്‍ ഉഷ്ണതരംഗം കാരണം ചൂട് പലപ്പോഴും 40 ഡിഗ്രിക്ക് മുകളിലാണ്. മിക്ക രാജ്യങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും എസി അനുവദിക്കില്ലെന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top