പാര്‍ട്ടികളുടെ ന്യൂനപക്ഷപ്രേമം മൈക്കിന് മുന്നില്‍ മാത്രം; ബിജെപിയുടെ 432 സ്ഥാനാര്‍ത്ഥികളില്‍ ഒരൊറ്റ മുസ്ലിംമാത്രം; കോണ്‍ഗ്രസ് ടിക്കറ്റ് 16 പേര്‍ക്ക്

ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബിജെപി, പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് നൽകിയത് ഒരൊറ്റ മുസ്ലിമിന് മാത്രം. രാജ്യത്താകെ 432 സീറ്റില്‍ മത്സരിക്കുന്ന ഭരണകക്ഷിയുടെ പട്ടികയിലെ ഏക സ്ഥാനാര്‍ത്ഥി മലപ്പുറത്ത് മത്സരിക്കുന്ന ഡോ.അബ്ദുല്‍ സലാം ആണ്. കോണ്‍ഗ്രസിന്റെ സ്ഥിതിയും അത്ര മെച്ചമല്ല.

രാജ്യത്തെ ജനസംഖ്യയില്‍ 20 ശതമാനത്തിലധികം വരുന്ന മുസ്ലിം വിഭാഗത്തോടുള്ള ബിജെപിയുടെ ഈ അവഗണനക്ക് കാരണമെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇതുവരെ പ്രഖ്യാപിച്ച 432 സീറ്റുകളില്‍ മലപ്പുറത്തെ അബ്ദുള്‍ സലാമിനെ മാത്രമാണ് പാര്‍ട്ടിയുടെ ഏക മുസ്ലീം മുഖമായി ഉയര്‍ത്തിക്കാണിക്കുന്നത്. 19% മുസ്ലീങ്ങള്‍ താമസിക്കുന്ന യുപിയില്‍ 2014ലും 2019 ലും ഒരു സീറ്റ് പോലും ഈ ന്യൂനപക്ഷ വിഭാഗത്തിന് നല്‍കിയിട്ടില്ല. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ മുന്നണിയിലെ ഘടക കക്ഷികളായ എജിപി, ജെഡിയു, എന്‍സിപി (അജിത് പവാര്‍) എന്നിവര്‍ക്ക് ഓരോ മുസ്ലിം സ്ഥാനാര്‍ത്ഥികളുണ്ട്. അങ്ങനെ കേവലം നാല് മുസ്ലിംങ്ങളാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി രാജ്യത്ത് ജനവിധി തേടുന്നത്. സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ ബിജെപി കേവലം 10 ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമുദായം ക്രൈസ്തവരായത് കൊണ്ട് നാലഞ്ച് പേര്‍ക്ക് സീറ്റ് കൊടുക്കാന്‍ നിര്‍ബന്ധിതരായി. നിലവിലെ മോദി മന്ത്രിസഭയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല.

294 സീറ്റുകളില്‍ മത്സരിക്കുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ 16 മുസ്ലീങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ഇന്ത്യാ മുന്നണിയിലെ പ്രധാന ഘടകക്ഷികളുടെ ലേബലില്‍ 12 പേരും മത്സരിക്കുന്നുണ്ട്. ബംഗാളിലും കേരളത്തിലുമായി സിപിഎം 10 പേരെ മത്സരിപ്പിക്കുന്നുണ്ട്. ഇത്തവണ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തത്തില്‍ 27 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്.

പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ കേരളത്തില്‍ വന്ന് ക്രൈസ്തവ പ്രേമം വാരിവിതറുന്നുണ്ടെങ്കിലും അനില്‍ ആന്റണിക്ക് മാത്രമാണ് ഇവിടെ സീറ്റ് നല്‍കിയത്.

സ്ഥാനാര്‍ത്ഥികളുടെ പൊതു സ്വീകാര്യതയും ജയസാധ്യതയും പരിഗണിക്കേണ്ടി വരുന്നതു കൊണ്ടാണ് മിക്കപ്പോഴും ന്യൂനപക്ഷങ്ങള്‍ തഴയപ്പെടുന്നതെന്നാണ് ബിജെപിയുടേയും കോണ്‍ഗ്രസിൻ്റെയും വാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top