സതീശനെതിരെ അസഭ്യപ്രയോഗവുമായി സുധാകരന്‍; വൈകി എത്തിയതില്‍ നീരസം പരസ്യമാക്കി, സഹപ്രവര്‍ത്തകര്‍ തടഞ്ഞതോടെ നിശബ്ദനായി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ വൈകി എത്തിയതില്‍ പരസ്യമായ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരാഗ്നി പരിപാടിയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. പത്തു മണിക്ക് എത്തിയ സുധാകരന്‍ അര മണിക്കൂറിലധികം പ്രതിപക്ഷ നേതാവിനെ കാത്തിരുന്നു. മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെപ്പോയെന്ന് അസഭ്യ വിശേഷണത്തോടെ സുധാകരന്‍ മറ്റു പ്രവര്‍ത്തകരോട് ചോദിച്ചു.

മൈക്കുകള്‍ ഓണ്‍ ആണെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകര്‍ സുധാകരനെ തടഞ്ഞു. പത്തു മണിക്ക് തുടങ്ങാന്‍ നിശ്ചയിച്ച വാര്‍ത്താസമ്മേളനത്തില്‍ ഒരു മണിക്കൂര്‍ വൈകിയാണ് വി.ഡി.സതീശന്‍ എത്തിച്ചേര്‍ന്നത്. വന്നശേഷം വാച്ചില്‍ ചൂണ്ടിക്കാട്ടി പതിനൊന്ന് മണിക്കാണല്ലോ വാര്‍ത്താസമ്മേളനം നിശ്ചയിച്ചതെന്ന് സതീശന്‍ സുധാകരനോട് പറഞ്ഞു. താന്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്നും പെട്ടെന്ന് വരാമെന്ന് ഓര്‍ത്തെങ്കിലും വൈകിപ്പോയെന്നും സതീശന്‍ സുധാകരനെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും തമ്മില്‍ മൈക്കിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നു. സമാനമായ പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതിൻ്റെ സൂചനയാണ് ഇന്നും പ്രകടമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top