രാഹുല്‍ മാങ്കൂട്ടത്തിലിനെ മുന്നില്‍ നിര്‍ത്തി സരിന്‍ ടാര്‍ഗറ്റ് ചെയ്യുന്നത് വിഡി സതീശനെ; പാലക്കാട്ട് ആശങ്കയൊഴിഞ്ഞ് കോണ്‍ഗ്രസ്

പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കലാപം പ്രഖ്യാപിക്കുമ്പോഴം പിപി സരിന്റെ ലക്ഷ്യമിടുന്നത് മുഴുവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ. ഇന്ന് രാഹുലിനെ വിമര്‍ശിക്കുമ്പോഴും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷ നേതാവിനെതിരെ ആയിരുന്നു. അതില്‍ കല്‍പ്പാത്തി രഥോത്സവ ദിവസം നടക്കുന്ന തിരിഞ്ഞെടുപ്പ് മാറ്റണമെന്ന കത്ത് എഴുതിയതില്‍ ആത്മാര്‍ത്ഥയില്ലെന്നും ഇത് ബിജെപിക്ക് സഹായമാകുന്നതാണെന്നും ഉള്ള ഗുരുതര ആരോപണമുണ്ട്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കുള്ള കാര്യങ്ങളില്‍ നിലവില്‍ പ്രധാന തീരുമാനം വിഡി സതീശന്റേതാണ്. ഇത് ലക്ഷ്യമിട്ടു തന്നെയാണ് ആവശ്യമായ കൂടിയാലോചനകളില്ലാതെ തൻ്റെ നോമിനിയെ സതീശൻ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് പരോക്ഷമായി സരിന്‍ വമിര്‍ശിക്കുന്നത്. രാഹുല്‍ സതീശന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ എന്ത് കൂടിയാലോചന നടന്നു എന്ന ചോദ്യം സതീശന്‍ ഏകാധിപത്യപരമായി പെരുമാറുന്നു എന്നു തന്നെയാണ്.

കല്‍പ്പാത്തി രഥോത്സവം നടക്കുന്ന ദിവസത്തെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് വിഡി സതീശന്‍ എഴുതിയ കത്തിനെ ഇഴകീറി വിമര്‍ശിക്കുകയാണ് സരിന്‍. കത്തില്‍ 13ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 13നും 20നും രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 20ലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു എങ്കില്‍ അത് അംഗീകരിക്കപ്പെട്ടേനെ. പകരം 13ന് മുമ്പ് വേണമെന്ന ഒരിക്കലും അംഗീകരിക്കാത്ത ആവശ്യം ഉന്നയിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും സരിന്‍ പരോക്ഷമായി ആരോപിക്കുകയാണ്. പ്രതിപക്ഷ നേതാവിന് സംഘി പട്ടം ചാര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ് സരിന്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.

സതീശനോട് സരിന് മുൻപ് മുതല്‍ തന്നെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും സതീശനും തമ്മില്ലുണ്ടായ അസ്വാരസ്യം ദൃശ്യങ്ങൾ സഹിതം പുറത്തായതിൽ സരിന് വ്യക്തമായ പങ്കുണ്ടെന്ന് കോണ്‍ഗ്രസില്‍ ആരോപണമുണ്ട്. വാർത്താസമ്മേളനത്തിന് തൊട്ടുമുൻപ് ഉണ്ടായ ഈ തർക്കം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ ടീമിന്റെ ക്യാമറയിലാണ് പതിഞ്ഞതെന്നും ഇതുവഴിയാണ് മറ്റ് മാധ്യമങ്ങൾക്ക് കിട്ടിയതെന്നും സതീശൻ ക്യാംപ് വിശ്വസിക്കുന്നു. ഇതിന്റെ തുടര്‍ നീക്കങ്ങളുടെ ഭാഗമായാണ് സരിന്‍ സതീശനെ തന്നെ ലക്ഷ്യമിട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

സരിന്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ ഉണ്ടായിരുന്ന ആശങ്ക ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ല. കാരണം ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനും പിന്തുണ നേടാനും സരിന് കഴിഞ്ഞില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയില്‍ എത്തിയിട്ട് എട്ടു വര്‍ഷം മാത്രമായ സരിന് പാർട്ടിക്കുള്ളിലും വേണ്ടത്ര പിന്തുണയില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള അസ്വാരസ്യങ്ങൾ അവഗണിക്കാനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top