പത്മ‌ജയുമായി ഇനി ബന്ധമില്ല; വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ പോരേ; മത്സരിപ്പിച്ചത് കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകളിലെന്നും മുരളീധരന്‍

കോഴിക്കോട്: ബിജെപിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ. “കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായി, കാല് വാരാൻ നോക്കി തുടങ്ങിയ കാര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരേ”: മുരളീധരൻ ചോദിച്ചു.

“പത്മജയെ എടുത്തത് കൊണ്ട് കാൽക്കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഇപ്പോഴത്തെ പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. സഹോദരി എന്ന നിലയിൽ പോലും ഇനി ബന്ധമില്ല. ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചത്. ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തിരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവിൽ ഞാന്‍ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാൽ തോൽക്കുമെങ്കിൽ ഞാനും തോൽക്കണ്ടേ.”

Read Also: കരുണാകരൻ്റെ മകൾക്ക് നൽകിയത് വേണ്ടുവോളം അവസരങ്ങൾ; ലോക്സഭാ, നിയമസഭാ സീറ്റുകൾ; കെടിഡിസി അധ്യക്ഷസ്ഥാനം; എന്നിട്ടും പരാതി ബാക്കി

“ജനങ്ങൾക്ക് വിധേയമായി നിൽക്കണം. പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ കരുണാകരൻ വര്‍ഗീയതയോട് സന്ധി ചെയ്തില്ല. പത്മജയെ മത്സരിപ്പിച്ചാല്‍ ഒന്നാം സ്ഥാനത്തെത്തും എന്ന് കരുതുന്ന മണ്ഡലത്തിലടക്കം ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും. പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് ഞാന്‍ ബിജെപിയിൽ പോയിട്ടില്ല.”

“അച്ഛൻ സാമ്പത്തിക പ്രയാസം ധാരാളം അനുഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാര്‍ട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ആദരിച്ചു, അവരെ മറന്നില്ല. 1978 ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ രാഷ്ട്രീയ അന്ത്യമാകുമെന്ന് കരുതി, അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. വടകരയിൽ മത്സരിക്കും. ജനങ്ങൾക്ക് വര്‍ഗീയതക്കെതിരായ എന്റെ നിലപാട് അറിയാം.” മുരളീധരൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top