പ്രൊമോഷനെത്താതെ ഉല്ലാസയാത്ര; കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ നിർമ്മാതാവ്

രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷനിൽ പങ്കെടുക്കാതെ നടൻ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്ന് ‘പദ്മിനി’ സിനിമ നിർമ്മാതാവ് സുവിന്‍ കെ വർക്കി. ചിത്രത്തിന്റെ പ്രൊമോഷന്‍ സംബന്ധിച്ച വിഷയത്തില്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് നടനെതിരെ നിർമ്മാതാവ് കടുത്ത ആരോപണങ്ങള്‍ ഉയർത്തിയത്. അഭിമുഖങ്ങളുള്‍പ്പടെ ഒരുവിധത്തിലുമുള്ള പ്രൊമോഷന്‍ പരിപാടികള്‍ക്കും നടന്‍ സഹകരിച്ചില്ലെന്നും, താരം സഹ നിർമ്മാതാവല്ലാത്ത മറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കള്‍ക്കും സമാന അനുഭവമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിദിനം 10 ലക്ഷം രൂപ എന്ന നിരക്കില്‍ 25 ദിവസത്തേക്ക് 2.5 കോടി രൂപ പ്രതിഫലമായി വാങ്ങിയിട്ടും പ്രൊമോഷന് പങ്കെടുക്കുന്നതിന് പകരം സുഹൃത്തുക്കളോടൊപ്പം യൂറോപ്പില്‍ ഉല്ലാസയാത്ര നടത്തുകയാണ് നടന്‍ ചെയ്തതെന്നും നിർമ്മാതാവ് ആരോപിക്കുന്നു. കുഞ്ചാക്കോ ബോബന്‍ സഹനിർമ്മാതാവായ ഒരു സിനിമയ്ക്ക് ഈ അവസ്ഥയുണ്ടാകുന്നില്ല. ടിവി ഷോകളിലും മറ്റ് അഭിമുഖങ്ങളിലും അദ്ദേഹം അതിഥിയായി എത്തും. മറ്റൊരു നിർമ്മാതാവിന്റെ കാര്യമാകുമ്പോഴാണ് ഈ ഒഴിഞ്ഞുമാറ്റമെന്നും സുവിന്‍ വർക്കി കുറ്റപ്പെടുത്തി.

നായകന്റെ ഭാര്യ നിയോഗിച്ച മാർക്കറ്റിംഗ് കൺസൾട്ടന്റ് സിനിമയുടെ ചില റോ ഫൂട്ടേജുകൾ കണ്ട് പബ്ലിസിറ്റി പ്ലാനുകള്‍ നിരസിക്കാൻ ഉപദേശിച്ചതിനെ തുടർന്നാണ് പ്രമോഷനുകളൊന്നും വേണ്ടെന്ന് താരം തീരുമാനിച്ചതെന്നും നിർമ്മാതാവ് ചൂണ്ടിക്കാട്ടി. അതേസമയം, സിനിമയുടെ പ്രകടനത്തില്‍ തൃപ്തരാണെന്നും പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചിത്രം സാമ്പത്തിക പരാജയമാണെന്ന റിപ്പോർട്ടുകള്‍ സത്യമല്ലെന്നും ‘പദ്മിനി’ തങ്ങള്‍ക്ക് ലാഭമാണ് നല്‍കിയതെന്നും സുവിന്‍ കുറിപ്പില്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍, അപർണ ബാലമുരളി, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സെന്ന ഹെഡ്ഗെ സംവിധാനം ചെയ്ത ചിത്രം ജൂലെെ 14 നാണ് തിയറ്ററുകളിലെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top