കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി അമ്മയേയും മകനേയും വെട്ടിക്കൊന്നു; ക്രൂരത നെന്മാറയില്‍

പാലക്കാട് നെന്മാറയില്‍ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി, സുധാകരന്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയാണ് കൊല നടത്തിയത്. ഇരുവരേയും വീട്ടില്‍ കയറി വെട്ടുകയായിരുന്നു. മാരകമായി മുറിവേറ്റ് സുധാകരന്‍ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അയല്‍വാസിയായ ചെന്താമരയാണ് ആക്രമണം നടത്തിയത്.
സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ചെന്താമര. ഈ കേസില്‍ ജയിലിലായിരുന്ന ചെന്താമര അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം സുധാകരനുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന് ഒടുവിലാണ് കൊലപാതകം നടത്തിയത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം സജിതയാണെന്ന് ആരോപിച്ചാണ് ചെന്താമര ആദ്യ കൊലപാതകം നടത്തിയത്. ഈ കേസില്‍ രണ്ട് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
ജയിലില്‍ നിന്നിറങ്ങിയതു മുതല്‍ ചെന്താമര നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊലപ്പെടുത്തിയ വീട്ടുകാരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ നാട്ടുകാരും വീട്ടുകാരും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊലക്ക് ശേഷം മുങ്ങിയ ചെന്താമരയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here