ബോംബ്‌ നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുള്ള സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് ഗോവിന്ദന്‍ എത്തിയില്ല; ഉദ്ഘാടനം ചെയ്തത് എം.വി.ജയരാജന്‍; പിന്‍വാങ്ങല്‍ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സൂചന

കണ്ണൂർ:ബോംബ് നിർമാണത്തിനിടെയുള്ള സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പാനൂർ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ രക്തസാക്ഷി സ്മാരകം ഉദ്ഘാടനത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എത്തിയില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തത്. പാനൂരില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം ഉയര്‍ന്നത്.

സ്മാരകം ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സിപിഎം അറിയിപ്പ്. എന്നാല്‍ സ്മാരകത്തിനെതിരെ ഉയര്‍ന്ന കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഗോവിന്ദന്‍ എത്താത്തതെന്നാണ് സൂചന. ബോംബ്‌ നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യുഡിഎഫ് രംഗത്ത് വന്നിരുന്നു. രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ എന്ന വിശദീകരണവുമായി പി. ജയരാജനും രംഗത്തെത്തിയിരുന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്.

2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കുന്നിൻമുകളിലായിരുന്നു ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്നത്. മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിമ്മിവരെ തള്ളിപ്പറയുകയാണ് അന്ന് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പി.ജയരാജനായിരുന്നു. പാര്‍ട്ടി ആദ്യം തള്ളിപ്പറഞ്ഞെങ്കിലും രക്തസാക്ഷി സ്മാരകവുമായി സിപിഎം മുന്നോട്ടു പോവുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top