പന്തീരാങ്കാവ് കേസില്‍ ഇരക്കും പ്രതിക്കും കൗണ്‍സിലിങ്; ഒരുമിച്ച് ജീവിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി

ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിക്ക് ഇരക്കും കൗണ്‍സിലിങ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് അവസാനിപ്പിക്കുന്നതില്‍ . കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനം എടുക്കാമെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിന് തടസ്സം നില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

കേസിലെ പ്രതിയായ രാഹുലിനോടും ഭാര്യയോടും ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജര്‍മനിയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. കോടതിയില്‍ ഹാജരായ ഇരുവരുമായും ഒറ്റയ്ക്കും ഒരുമിച്ചും ജസ്റ്റിസ് ബദറുദീന്‍ സംസാരിച്ചു. തന്നെ മര്‍ദിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കി. കേസ് അവസാനിപ്പിക്കുന്നത് ആരടെയെങ്കിലും സമ്മര്‍ദത്തിലാണോ എന്ന ചോദ്യത്തിനും അല്ല എന്നായിരുന്നു യുവതിയുടെ മറുപടി. തുടര്‍ന്നാണ് കൗണ്‍സലിങ്ങിനു വിടാന്‍ തീരുമാനിച്ചത്.

പബ്ലിക് പ്രോസിക്യൂട്ടര്‍ കേസിന്റെ ഗുരുതര സ്വഭാവം കോടതിയല്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ പേരിലുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. വധശ്രമത്തിനൊപ്പം രാജ്യത്തെ നിയമവ്യവസ്ഥയെ വെട്ടിച്ചു വിദേശത്തേക്കു കടന്നയാളാണ് പ്രതിയെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം കോടതിയും ശരിവച്ചു. എന്നാല്‍ ഒരുമിച്ച് ജീവിക്കാം എന്ന ഇരുവരുടേയും തീരുമാനിത്തില്‍ ഇടപെടുന്നില്ല. ഇതിനേക്കാള്‍ വലിയ ആരോപണങ്ങള്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി കൗണ്‍സലിങ്ങിന് ശേഷം 21ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഭര്‍ത്താവായ രാഹുലിനെതിരേ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്. കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു, ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതോടെ രാഹുല്‍ ജര്‍മ്മനിയിലേക്ക് കടന്നു. എന്നാല്‍ ഒരുമാസം തികയുംമുന്‍പേ യുവതി പരാതിയില്‍നിന്ന് പിന്മാറി. നേരത്തെ നല്‍കിയ മൊഴിയെല്ലാം കള്ളമാണെന്നും സ്ത്രീധന പീഡനം അടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാഹുലിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി കോടതിയിലും ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top