പരുന്തുംപാറയിലെ കുരിശ് പൊളിച്ച് റവന്യൂ വകുപ്പ്; 15 അടിയോളം ഉയരമുളള കുരിശ് പൊളിച്ചത് മൂന്നു മണിക്കൂര്‍ എടുത്ത്

ഇടുക്കി ജില്ലയിലെ പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് റിസോട്ടിന് മുന്നില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചു. പീരുമേട് തഹസില്‍ദാറും സംഘവുമെത്തിയാണ് കുരിശ് പൊളിച്ചത്. 15 അടിയോളം ഉയരമുള്ള കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുരിശ് മൂന്നുമണിക്കൂറോളം എടുത്താണ് തകര്‍ത്തത്.

റവന്യൂ വകുപ്പ് പോലീസിന്റെ സഹായത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തേയിലച്ചെടികള്‍ പിഴുത് മാറ്റി അവിടെ വലിയ കുഴിയെടുത്താണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കലക്ടര്‍ കെട്ടിട നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കുരിശ് സ്ഥാപിച്ചത്. ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെയാണ് നടപടി വേഗത്തിലാക്കിയത്.

പീരുമേട് വില്ലേജില്‍ സര്‍വേ നമ്പര്‍ 543 ല്‍ സജിത്ത് ഭൂമി വാങ്ങിയതായി രേഖയുണ്ടെങ്കിലും റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത് മഞ്ചുമല വില്ലേജിലെ 441-ാം സര്‍വേ നമ്പറിലാണ്. നാല് നിലകളിലായി 400 പേര്‍ക്ക് താമസിക്കാവുന്ന അഞ്ച് കെട്ടിടങ്ങളാണ് റിസോര്‍ട്ടിനായി പണിയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top