വെന്തുമരിച്ച പ്രവിയ സന്തോഷിന്‍റെ കടയിലെ മുന്‍ ജീവനക്കാരി; യുവതിയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് പകയ്ക്ക് കാരണമായി; കത്തികൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊന്നു

പാലക്കാട്‌: പട്ടാമ്പിയില്‍ മുപ്പതുവയസുകാരിയെ പട്ടാപ്പകല്‍ റോഡരികില്‍ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാങ്ങാട്ടുപടി സ്വദേശി കെപി പ്രവിയയെ കൊലപ്പെടുത്തിയ ആലൂര്‍ സ്വദേശി സന്തോഷ്‌, യുവതി ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടമയായിരുന്നു. ഇരുവരും അടുപ്പത്തിലായ ശേഷം പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറിയ യുവതി മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സന്തോഷിനെ ചൊടിപ്പിച്ചത്. ഇതിലുള്ള ദേഷ്യവും വൈരാഗ്യവുമാണ് യുവാവിനെ അരുംകൊലക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

വിവാഹിതയായിരുന്ന യുവതി പിന്നീട് ബന്ധം വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആദ്യ വിവാഹത്തില്‍ 12 വയസുള്ള ഒരു കുട്ടിയുണ്ട്. സന്തോഷിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഇവരുടെ ബന്ധത്തെച്ചൊല്ലി സന്തോഷിന്‍റെ ഭാര്യ പിണങ്ങിപ്പോയതായാണ് വിവരം. രണ്ട് കുട്ടികളുടെ അച്ഛനാണ് സന്തോഷ്‌.

ആറുമാസം മുന്‍പ് പ്രവിയ സന്തോഷിന്‍റെ കടയിലെ ജോലി നിര്‍ത്തി. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായി ജോലിക്ക് കയറി. ഇതിനിടെയാണ് പ്രവിയയുടെ രണ്ടാം വിവാഹം ഉറപ്പിച്ചത്. ഈ മാസം 29ന് വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്.

പതിവുപോലെ സ്കൂട്ടറില്‍ ജോലിക്ക് പോകുകയായിരുന്ന പ്രവിയയെ സന്തോഷ്‌ വഴിയില്‍ തടഞ്ഞുനിര്‍‍ത്തി ആക്രമിച്ചതായാണ് പോലീസിന്‍റെ കണ്ടെത്തല്‍. സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ സന്തോഷ്‌ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് അനുമാനം. പ്രവിയയെ കുത്താന്‍ ഉപയോഗിച്ച കത്തി മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രവിയയുടെ മരണത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെയാണ് സന്തോഷ് ബന്ധുവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിഞ്ഞത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top