പോള്‍ മൂത്തൂറ്റ് വധക്കേസില്‍ കാരി സതീശിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി; രണ്ടാം പ്രതിയുടെ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തളളി

കൊച്ചി: പോള്‍ മുത്തുറ്റ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീശിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് രണ്ടാം പ്രതി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
2019 സെപ്റ്റംബറില്‍ കാരി സതീശ് ഒഴികെയുള്ള മറ്റ് പ്രതികളെ വെറുതെ വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്ന് കാരി സതീശ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ല. വിവാദം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസില്‍ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്.
2009 ജൂലൈ 21ന് അര്‍ദ്ധ രാത്രിയിലാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ എന്ന സ്ഥലത്തുവെച്ച് പോള്‍ മുത്തുറ്റ് കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പോളിനെ പിടിച്ചിറക്കി കാരി സതീശ് കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും മാപ്പുസാക്ഷികളായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here