പി ജയരാജന്‍ കൊലക്കേസ് പ്രതികളെ കണ്ടത് സാധാരണ കാര്യം; എല്ലാം ന്യായീകരിച്ച് മുഖ്യമന്ത്രി

പെരിയ ഇരട്ടക്കൊല കേസ് പ്രതികളായ സിപിഎം നേതാക്കളേയും പ്രവര്‍ത്തകരേയും പി ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജയിലില്‍ എത്തുന്ന സാഹചര്യത്തില്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നത് സാധാരണയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിശദീകരണമുളളത്.
പ്രതിപക്ഷത്ത് നിന്നും ടി സിദ്ദിഖ്, റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. പെരിയ കേസിലെ പ്രതികളെ ജയിലില്‍ സ്വാകരിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയംഗവും ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍മാനും ജയില്‍ അഡൈ്വസറി കമ്മറ്റിയംഗവുമായ വ്യക്തി പോയതിന് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് ഇല്ല എന്നായിരുന്നു മഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസില്‍ ഉദുമ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുളള പ്രതികളെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ഇവരെയാണ് പി ജയരാജന്‍ അടക്കമുളള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here