മന്ത്രിമാരുടെ സ്റ്റാഫിന് വീണ്ടും ലോട്ടറി; ജീവാനന്ദം പദ്ധതിയിൽ നിന്നും ഒഴിവാക്കി; നടപടി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം തള്ളി; പോക്കറ്റടിയെന്ന് സതീശന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പിടിക്കുന്ന ‘ജീവാനന്ദം’ പദ്ധതിയിൽ നിന്നും മന്ത്രിമാരുടുയും പ്രതിപക്ഷ നേതാവിൻ്റെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കി. അഞ്ച് വർഷത്തേക്കാണ് നിയമനം എന്നതാണ് ന്യായീകരണമായി ധനവകുപ്പ് പറയുന്നത്. പങ്കാളിത്ത പെൻഷനില്‍ നിന്നും ‘ജീവാനന്ദ’ത്തില്‍ നിന്നും പേഴ്സണൽ സ്റ്റാഫുകളെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

ജീവാനന്ദം നടപ്പിലാക്കുമ്പോൾ ശമ്പളത്തിൽ നിന്നും 35 ശതമാനം ജീവനക്കാർക്ക് നഷ്ടപ്പെടുമ്പോള്‍ ഒരുരൂപ പോലും കുറയാതെ മുഴുവന്‍ ശമ്പളവും പേഴ്സണൽ സ്റ്റാഫിന് കിട്ടും. പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് വന്നിട്ടുണ്ട്.

‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. “ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരുഭാഗം പിടിച്ചുവയ്ക്കാന്‍ പദ്ധതി തയ്യാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ശമ്പളം പിടിച്ചുവയ്ക്കുന്നത് കൊടുക്കാതിരിക്കുന്നതിന് തുല്യവും നിയമവിരുദ്ധവുമാണ്. ജീവനക്കാരുടെ ശമ്പളം കട്ടെടുക്കുന്നതിന് തുല്യമായ നടപടിയാണ് സര്‍ക്കാരിന്റെത്” – പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനും പേഴ്സണൽ സ്റ്റാഫുകൾക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനുമാണ് ലഭിക്കുന്നത്. ഇത് കൂടാതെ ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, കമ്യൂട്ടേഷൻ തുടങ്ങിയ എല്ലാവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടറിന് പണം നിഷേധിക്കുമ്പോള്‍ പേഴ്സണൽ സ്റ്റാഫുകള്‍ക്ക് അതും നല്‍കുന്നുണ്ട്.

700 പേരാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിലവിൽ സർവീസിൽ ഉള്ളത്. ഇവര്‍ക്ക് 30,000 രൂപ മുതൽ 1.75 ലക്ഷം വരെയാണ് ശമ്പളം. മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവർമ്മയും പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷും ആണ് ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന പേഴ്സണൽ സ്റ്റാഫുകാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശന്‍ ആറര വർഷം ജോലി ചെയ്തപ്പോൾ പെൻഷൻ ആനുകൂല്യങ്ങളായി ലഭിച്ചത് 16 ലക്ഷം രൂപയാണ്.

പ്രതിഷേധം ഉയർന്നാലും ജീവാനന്ദം പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. 500 കോടി രൂപ ഈ പദ്ധതി വഴി ഓരോ മാസവും സർക്കാരിന് കിട്ടും. വർഷം 6000 കോടിയും. സാമ്പത്തിക പ്രതിസന്ധി കാലത്ത് സര്‍ക്കാരിന് ഇത് കച്ചിത്തുരുമ്പാണെങ്കിലും ജീവനക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top