രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍; കൃത്യത്തില്‍ ഏര്‍പ്പെട്ടത് ജയിലില്‍ നിന്നിറങ്ങി രണ്ട് ദിവസം കഴിഞ്ഞ്; അറസ്റ്റിലായത് പോക്സോ കേസിലെ പ്രതി

തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടിയെ ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോള്‍ വാ പൊത്തി പിടിക്കുകയും ബോധം നഷ്ടപ്പെട്ടെന്ന് കണ്ടപ്പോള്‍ ഉപേക്ഷിക്കുകയുമായിരുന്നു. പോക്സോ കേസില്‍ പ്രതിയായിരുന്ന ഇയാള്‍ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡിസിപി നിധിൻ രാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. വാർത്താസമ്മേളനം നടത്തുന്നത് വരെ പ്രതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബീഹാര്‍ സ്വദേശികളുടെ മകളായ രണ്ട് വയസുകാരിയെ ഫെബ്രുവരി 19നാണ് തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ കാണാതാവുകയായിരുന്നു. ഓൾ സെയിന്റസ് കോളജിനു സമീപത്താണ് ഇവർ തമ്പടിച്ചിരുന്നത്. 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് വ്യാപകമായി തിരച്ചില്‍ തുടങ്ങിയതിനാല്‍ തട്ടിക്കൊണ്ട് പോയവര്‍ ഉപേക്ഷിച്ചതെന്നായിരുന്നു നിഗമനം. രണ്ട് ആഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top