എസ്എഫ്ഐ നേതാവിന്റെ പിഎച്ച്ഡി പ്രവേശനത്തില്‍ അപാകതയില്ലെന്ന് സിന്‍ഡിക്കറ്റ് ഉപസമിതി; വിദ്യയെ വെള്ളപൂശി സംസ്കൃത സര്‍വകലാശാല

കാലടി സംസ്കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയതില്‍ അപാകതയില്ലെന്ന് സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കറ്റ് ഉപസമിതി റിപ്പോര്‍ട്ട്. സംവരണ നിയമങ്ങള്‍ ലംഘിച്ചാണ് വിദ്യയെ പ്രവേശിപ്പിച്ചതെന്ന എസ്സിഎസ്ടി സെല്ലിന്റെ കണ്ടെത്തല്‍ തള്ളിയാണ് ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയത്. 2020ലാണ് വിദ്യയ്ക്ക് സര്‍വകലാശാല പ്രവേശനം നല്‍കിയത്.
അട്ടപ്പാടി ഗവ.ആര്‍ജിഎം കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം ലഭിക്കാന്‍ മഹാരാജാസ് കോളജില്‍ പഠിപ്പിച്ചുവെന്ന വ്യാജരേഖയുണ്ടാക്കിയ കേസില്‍ പ്രതിക്കൂട്ടിലായിരിക്കവെയാണ് വിദ്യയുടെ സംസ്കൃത സര്‍വകലാശാല പ്രവേശനവും വിവാദത്തിന്റെ നിഴലിലായത്. സംവരണ നിയമങ്ങള്‍ ലംഘിച്ചാണ് വിദ്യ പ്രവേശനം നേടിയതെന്ന ആരോപണവും ഉയര്‍ന്നപ്പോള്‍ ഈ കാര്യം അന്വേഷിക്കാന്‍ വേണ്ടിയാണ് സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത്. വിസിയുടെ നിർദേശപ്രകാരമാണ് അന്വേഷണം തുടങ്ങിയത്.
മലയാളം പിഎച്ച്ഡി പ്രവേശനത്തിന് വിദ്യക്ക് പ്രവേശനം നല്‍കിയത് ചട്ടങ്ങള്‍ അനുസരിച്ചാണെന്ന് ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗാർത്ഥിക്ക് ആവശ്യമായ യോഗ്യതയുണ്ടെന്നും സമിതി കണ്ടെത്തി.
എന്നാല്‍ സമിതി റിപ്പോര്‍ട്ട് വരും മുന്‍പ് തന്നെ വിദ്യയുടെ പ്രവേശനം മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ ആദ്യവാരം ആണിത്. വിദ്യയുടെ പ്രവേശനത്തില്‍ ചട്ടലംഘനം ആരോപിച്ച് ഒരു വിദ്യാര്‍ത്ഥി സമർപ്പിച്ച ഹർജിയിലാണ് സര്‍വകലാശാല ഈ കാര്യം അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here