പിണറായി വട്ടപൂജ്യം; കെട്ടുപോയത് ജ്വലിച്ചു നിന്ന സൂര്യനെന്ന് പിവി അൻവർ

വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ഇടത് എംഎൽഎ പിവി അൻവർ. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടു പോയി. ഇപ്പോൾ മുഖ്യമന്ത്രി വട്ടപൂജ്യമാണെന്നും നിലമ്പൂർ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷമായ വിമർശനമാണ് അൻവർ ഇന്ന് നടത്തിയത്.

കൃത്യമായ ആന്വേഷണം നടത്തുമെന്ന് പറഞ്ഞ പാർട്ടി വാക്കു പാലിച്ചില്ല. താൻ കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വായിച്ചു പോലും നോക്കാതെ ചവറ്റ് കുട്ടയിലെറിഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ച തന്നെ മുഖ്യമന്ത്രി കുറ്റവാളിയാക്കിയത് ക്ഷീണമുണ്ടാക്കി. പാര്‍ട്ടിയും തൻ്റെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞു. സിപിഎം നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് സംഭവിച്ചതെന്നും ഇടത് എംഎൽഎ കുറ്റപ്പെടുത്തി.

എഡിജിപി എംആർ അജിത്ത് കുമാർ എഴുതിയ കഥയും തിരക്കഥയും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വായിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. തൻ്റെ ആരോപണങ്ങൾ സിറ്റിംഗ് ജഡ്ജിയെ വച്ച് അന്വേഷിക്കാൻ തയ്യാറാണോ എന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. താൻ അറസ്റ്റിൻ്റെ വക്കിലാണ് നിൽക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യും മുമ്പ് എല്ലാം പറയണം. വീടിന് പുറത്ത് എപ്പോഴും പോലീസുണ്ടെന്നും നിലമ്പൂരിൽ മാധ്യമ പ്രവർത്തകരാട് അദ്ദേഹം പറഞ്ഞു.

തൻ്റെ സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണ്. അദ്ദേഹത്തെ പാർട്ടിയും തിരുത്തിയില്ല. തന്നെ കള്ളകടത്തകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയി. തൻ്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. അതു നഷ്ടമായതായും അൻവർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top