ഉമ്മൻചാണ്ടിയോട് മുഖ്യമന്ത്രി മാന്യത കാട്ടിയില്ല; വിഴിഞ്ഞം പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചയാളാണ് പിണറായി : കെ.സുധാകരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാണിച്ച മാന്യത മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടന ദിവസം അധ്യക്ഷ പ്രസംഗത്തിൽ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഹമ്മദ് ദേവര്‍ കോവില്‍ അനുസ്മരിച്ചത് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ വിമർശനം.വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിയില്‍ സംഭാവനകള്‍ നൽകിയ മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണമായി അവഗണിച്ചു. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.

സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്കരിക്കാൻ ശേഷിയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനാണ് അദ്ദേഹം എന്നും സുധാകരന്‍ പരിഹസിച്ചു.

ഉമ്മന്‍ചാണ്ടി തുടങ്ങിവയ്ക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയില്‍ വീണ്ടും കല്ലിട്ട് സായുജ്യമടയുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്‍ക്കാരിനു സാധിച്ചില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

അന്തരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരേ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചയാളാണ് പിണറായി വിജയൻ.പദ്ധതിയെ കടൽക്കൊള്ളയെന്ന് വിശേഷിപ്പിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് വേട്ടയാടി പദ്ധതി ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു. അദാനിയുടെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയെയെയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോള്‍ അതില്‍ വീഴാതിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സിപിഎം കാട്ടിയോയെന്ന് അവരുടെ നേതാക്കള്‍ പ്രതികരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top