മോദി 3.0 സത്യപ്രതിജ്ഞ നാളെ രാത്രി 7.15ന്; ഡല്‍ഹിയില്‍ സുരക്ഷ ശക്തം; ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും കാബിനറ്റ്‌ മന്ത്രിമാര്‍; സുരേഷ് ഗോപിയും മന്ത്രിയാകും

പ്രധാനമന്ത്രിയായി നരേന്ദ്രമോദി നാളെ രാത്രി 7.15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടക്കുന്നത്. രാഷ്‌ട്രപതി ഭവന്റെ നടുമുറ്റത്തു പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജവഹർലാൽ നെഹ്‌റുവിന്‍റെ നേട്ടത്തിന് തുല്യമായ ചരിത്ര നേട്ടമാണിത്.

ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്ന ലോക നേതാക്കൾക്കായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, മാലദ്വീപ് എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.

ഇന്നലെ വൈകിട്ട് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി, പിന്തുണയ്‌ക്കുന്ന എംപിമാരുടെ പട്ടിക കൈമാറിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി മോദിയെ രാഷ്‌ട്രപതി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു.

എന്‍ഡിഎയുടെ മൂന്നാംമന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും കാബിനറ്റ്‌ മന്ത്രിമാര്‍ ലഭിക്കും. രാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.

നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ലാലൻ സിംഗ്, രാം നാഥ് താക്കൂർ എന്നിവരുടെ പേരുകളാണ് മുന്നോട്ട് വച്ചത്. ലാലൻ സിംഗ് ബീഹാറിലെ മുൻഗറിൽ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാംനാഥ് താക്കൂർ രാജ്യസഭാ എംപിയാണ്. ഭാരതരത്‌ന ജേതാവ് കർപ്പൂരി താക്കൂറിന്‍റെ മകനാണ് രാംനാഥ് താക്കൂർ. ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) യോഗത്തിലാണ് തീരുമാനം വന്നത്. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകൾ നേടിയതിന് പിന്നാലെ നാല് വകുപ്പുകളും സ്പീക്കർ സ്ഥാനവും ടിഡിപി ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന വിവരം. ബീഹാറില്‍ 12 സീറ്റ് നേടിയ ജെഡിയു രണ്ട് കാബിനറ്റ്‌ മന്ത്രിമാരെയാണ് ആവശ്യപ്പെട്ടത്. ബിജെപിക്ക് കേവല ഭൂരിപക്ഷമായ 272 സീറ്റുകള്‍ തികയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ്നിതീഷ് കുമാറും നായിഡുവും കിംഗ് മേക്കർമാരായത്. 543 അംഗ സഭയിൽ ബിജെപിക്ക് ലഭിച്ചത് 240 സീറ്റുകളാണ്. എൻഡിഎയ്ക്ക് 293 സീറ്റുകളുണ്ട്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top