എന്‍ഡിഎ പിന്തുണക്കത്ത് രാഷ്ട്രപതിക്ക് കൈമാറി; സർക്കാർ രൂപീകരിക്കാൻ ക്ഷണം; ഞായറാഴ്ച സത്യപ്രതിജ്ഞ; മൂന്നാമൂഴവുമായി വീണ്ടും മോദി

എന്‍ഡിഎ എംപിമാരുടെ നിര്‍ണായക യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളടക്കം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അന്ന് തന്നെ സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വീട്ടിൽ നേതൃയോഗം ചേർന്നിരുന്നു.

ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് എന്നിവരെ സന്ദർശിച്ച ശേഷമാണു മോദി രാഷ്ട്രപതി ഭവനിലെത്തിയത്. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി മോദിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തിരുന്നു. പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്നാഥ് സിങ്ങാണു മോദിയെ നേതാവായി നാമനിർദേശം ചെയ്തത്. അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ പിന്താങ്ങി. എൻഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്നാഥ് ഷിൻഡെ, അജിത് പവാർ തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ചതോടെ മോദിയെ നേതാവായി തിരഞ്ഞെടുത്തു.

ഭരണഘടന തൊട്ടുവണങ്ങിയാണ് മോദി യോഗത്തിനെത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ബിജെപി പാർലമെന്ററി പാർട്ടി യോഗം വിളിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും എൻഡിഎ യോഗമാണു ചേർന്നത്. മൂന്നാം എൻഡിഎ സർക്കാർ അതിവേഗ വികസനം കൊണ്ടുവരുമെന്നും രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കുമെന്നും മോദി പറഞ്ഞു. ” കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനം ട്രെയിലർ മാത്രമാണ്. പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ – N), വികസിത ഇന്ത്യ (ഡവലപ്ഡ് ഇന്ത്യ –D), അഭിലാഷ ഇന്ത്യ (ആസ്പിരേഷനൽ ഇന്ത്യ – A) എന്നാകും. പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കൊപ്പം മധ്യവർഗക്കാരുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ ഉണ്ടാവും.”

“രാജ്യത്തിന് എൻഡിഎയെ മാത്രമേ വിശ്വാസമുള്ളൂ. അധികാരത്തിനു വേണ്ടി തട്ടിക്കൂട്ടിയ ഇന്ത്യാ മുന്നണിയെ ജനം തിരസ്കരിച്ചു. ഇന്ത്യാ മുന്നണി അതിവേഗം തകരും. 10 കൊല്ലമായിട്ടും 100 സീറ്റു തികയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ നിരന്തരം വിമർശിച്ച് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചു. പ്രതിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ മനഃസ്ഥിതിയുള്ളവരാണ്. ആധുനികതയെ അവർ എതിർക്കുന്നു.”- പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എൻഡിഎയ്ക്കു നൽകിയ പിന്തുണ മോദി എടുത്തു പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതും പ്രത്യേകമായി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top