‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ ഈ പാര്‍ലമെന്റ് സമ്മേളത്തില്‍ തന്നെ അവതരിപ്പിച്ചേക്കും; കടമ്പ കടക്കാന്‍ ബുദ്ധിമുട്ടാകും

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്‍ നടപ്പ് സമ്മേളനത്തില്‍ തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കും. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ ഉടന്‍ അവതരിപ്പിക്കാനും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെപിസി) കൈമാറിയേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം. എന്നാല്‍ ഇത് അപ്രായോഗികമാണെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ വാദം.
മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തുക ജെപിസിയാകും. ബില്‍ നടപ്പാക്കണമെങ്കില്‍ ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമായി വരും. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസക്കിയെടുക്കാന്‍ ബുദ്ധിമുട്ട് നേരിടും. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യവുമാണ്. ഈ മാസം 20-നാണ് സമ്മേളനം അവസാനിക്കുന്നത്.
രണ്ടാം മോദി സർക്കാരിന്റെ കാലത്ത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താം. തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനുമാണ് സമിതി നിര്‍ദേശിച്ചത്. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here