ഡല്‍ഹി തിരഞ്ഞെടുപ്പ് ദിവസം മോദിയുടെ മഹാകുംഭമേള രാഷ്ട്രീയം; നാളെ പ്രയാഗ്‌രാജില്‍ പുണ്യസ്‌നാനം
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തത് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മോദി ഈ ദിവസം തന്നെ ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തുന്നത്. വീറും വാാശിയും നിറഞ്ഞതായിരുന്നു ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചരണം. മൂന്നാം വട്ടവും അധികാരത്തില്‍ എത്താന്‍ ആം ആദ്മി പാര്‍ട്ടിയും പിടിച്ചെടുക്കാന്‍ ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്.
നാളെ പ്രയാഗ്‌രാജില്‍ എത്തുന്ന മോദി സന്യാസിമാരുമായി സംവദിക്കും. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും.
രാവിലെ 10:05 ന് പ്രയാഗ്രാജ് വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് 10:10 ന് ഡിപിഎസ് ഹെലിപാഡിലേക്കും തുടര്‍ന്ന് 10:45 ന് ഏരിയല്‍ ഘട്ടിലേക്ക് പോകും. രാവിലെ 10:50 ന് ഏരിയല്‍ ഘട്ടില്‍ നിന്ന് കുംഭമേള നടക്കുന്നിടത്തേക്ക് ബോട്ടില്‍ യാത്ര ചെയ്യും. അവിടെ അദ്ദേഹം 11:00 മുതല്‍ 11:30 വരെ സംഗംഘട്ടില്‍ സ്‌നാനം ചെയ്യും. സ്‌നാനം പൂര്‍ത്തിയാക്കി 11:45 ന് അദ്ദേഹം ബോട്ടില്‍ ഏരിയല്‍ ഘട്ടിലേക്ക് മടങ്ങും. തുടര്‍ന്ന് ഡിപിഎസ് ഹെലിപാഡിലേക്കും അവിടെ നിന്ന് പ്രയാഗ്രാജ് വിമാനത്താവളത്തിലേക്കും പോകും. ഉച്ചയ്ക്ക് 12:30 ന് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
ഇത്രയും സമയം മാധ്യമങ്ങളില്‍ നിറയുക മോദിയുടെ കുംഭമേളയിലെ പങ്കാളിത്തം തന്നെയാകും. ആദായ നികുതിയിളവിലൂടെ മധ്യവര്‍ഗത്തെ ആകര്‍ഷിച്ച ബിജെപി മോദിയെ ഇറക്കി ഹിന്ദുത്വ അജണ്ട കൂടി ഉറപ്പാക്കാനുളള ശ്രമത്തിലാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്തെ മോദിയുടെ കന്യാകുമാരിയിലെ ധ്യാനവും ഇതേ നീക്കം ലക്ഷ്യമിട്ടുളളതായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here