മോദിക്കെതിരായ പോരാട്ടം പിണറായിയുടെ പറച്ചിലില്‍ മാത്രം; പിഎംശ്രീയില്‍ കേരളം കീഴടങ്ങുമ്പോള്‍ തമിഴ്‌നാട് നിയമപോരാട്ടത്തിന്

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് പ്രഖ്യാപിച്ച സിപിഎം നേരത്തെ എതിര്‍ത്തിരുന്ന കേന്ദ്ര പദ്ധതികളും നടപ്പാക്കാന്‍ ഒരുങ്ങുന്നു. പിഎംശ്രീ പദ്ധതിയാണ് നടപ്പാക്കാം എന്ന് സിപിഎം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തതോടെ ഈ തീരുമാനം മാറ്റിവച്ചിരിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ത്ത സിപിഐയെ വിദ്യാഭ്യാസ മന്ത്രി നേരിട്ടതും അതീവ കടുത്ത ഭാഷയിലായിരുന്നു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പൗരന്റെ അവകാശമാണെന്നും ഫെഡറല്‍ സംവിധാനത്തില്‍ അത് നേടിയെടുത്ത് മുന്നോട്ട് പോകണം. ഒരോ പൗരനും നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഇത്തരം പദ്ധതികള്‍ ഉണ്ടാകുന്നതെന്നും മന്ത്രി സിപിഐയെ ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷം പറയുന്ന കണക്കെ ആരും ഭരണ പക്ഷത്ത് നിന്ന് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ്. കൃഷി വകുപ്പില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഇപ്പോഴും യാതൊരു തടസ്സവും ഇല്ലെന്ന കുത്തും മന്ത്രി നടത്തി.
അപ്പോഴും എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു വീണ്ടുവിചാരം ഉണ്ടായത് എന്നതിന് ഒരു വിശദീകരണവുമില്ല. ഈ വര്‍ഷമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് എന്ന നിബന്ധന കേരളം നടപ്പാക്കിയത്. ഇത്രയും നാള്‍ എതിര്‍ക്കുകയും പെട്ടന്ന് ഉണ്ടിരുന്നവന് വെളിപാടുണ്ടായി എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം.
കേരളം കേന്ദ്രത്തിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് അങ്ങനെയല്ല. പിഎംശ്രീ പദ്ധതിക്കെതിരെ നിയമപോരാട്ടം നടത്താനാണ് എംകെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടാകും സുപ്രീംകോടതിയെ സമീപിക്കുക. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ച് ഗവര്‍ണര്‍ ആര്‍എല്‍ രവിക്കെതിരെ സുപ്രീംകോടതി വരെ പോരാടി വിജയിച്ചതിന് പിന്നാലെയാണ് ഇപുതിയ തീരുമാനം. ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതിയോ ഗവര്‍ണറോ ഒപ്പുവയ്ക്കാതെ നിയമം യാഥാര്‍ത്ഥ്യമായി എന്ന പ്രത്യേകതയും തമിഴ്‌നാടിന്റെ പോരാട്ട വീര്യം വ്യക്തമാക്കുന്നതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here