പിഎം ശ്രീയില്‍ സിപിഐക്ക് ഉടക്ക്; കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തീരുമാനമെന്ന് മന്ത്രിസഭയില്‍ ധാരണ

കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതില്‍ സിപിഐക്ക് എതിര്‍പ്പ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് ഉന്നയിച്ചു. ഇതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ധാരണയായി. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പിഎം ശ്രീ നടപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നത്.
മൂന്നു വര്‍ഷമായി തുടരുന്ന എതിര്‍പ്പ് മാറ്റിവച്ച് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. പദ്ധതിയില്‍ ചേരാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം കേന്ദ്രം അനുവദിക്കുന്നില്ല. ഇത് പരിഹരിക്കാനാണ് വിദ്യാഭ്യാസ പദ്ധതി മാത്രം നടപ്പാക്കാം എന്ന ആലോചന വന്നത്.
പിഎം ശ്രീയില്‍ ഭാഗമാകാത്തതിന്റെ പേരില്‍ മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസ വകുപ്പിന് മാത്രം കേന്ദ്രത്തില്‍ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here