സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി; കേരളഗാനം എഴുതിച്ച് അപമാനിച്ചു; മന്ത്രി ഉത്തരം പറയണം

തിരുവനന്തപുരം: ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിറകേ കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയും രംഗത്ത്. സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചതായി അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നു എന്ന് ചാനലുകളിൽ പരസ്യം നൽകി. 3000ൽ അധികം പാട്ടെഴുതിയ താൻ ഒരു ഗദ്യകവിക്കു മുന്നിൽ അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. താൻ അപമാനിക്കപ്പെട്ടതിന് സാംസ്കാരിക മന്ത്രി ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ പ്രസംഗിക്കാന്‍ ക്ഷണിച്ച് 2400 രൂപ നൽകി തന്നെ അപമാനിച്ചുവെന്ന് പറഞ്ഞാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്നലെ രംഗത്തെത്തിയത്.

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പിന്റെ പൂർണരൂപം:

കേരള സാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കു മുൻപ് എനിക്ക് കേരള സാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാക്കാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേ വരെ എന്റെ ഒരു പുസ്തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ് ഈ പാട്ടെഴുത്തിൽനിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്.. (എന്തിന് ? ഇപ്പോൾ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല)

ശ്രീ.അബൂബക്കറും ശ്രീ.സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യ മര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബക്കർ എന്നോടു ചോദിച്ചു; ‘താങ്കളല്ലാതെ മറ്റാര്?’ എന്ന്.

ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്’ എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു. ‘എനിക്ക് തൃപ്തിയായില്ല’ എന്ന് അബൂബക്കറിൽനിന്ന് മെസേജ് വന്നു. ഞാൻ ‘എങ്കിൽ എന്നെ ഒഴിവാക്കണം’ എന്നു പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസേജ് അയച്ചു. ‘താങ്കൾക്ക് എഴുതാൻ കഴിയും’ എന്നു പറഞ്ഞു‌. ആദ്യ വരികൾ (പല്ലവി) മാത്രം മാറ്റിയാൽ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ്’ എന്ന് അബൂബക്കർ പറഞ്ഞു. ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനുശേഷം സച്ചിദാനന്ദനിൽ നിന്ന് ‘നന്ദി’ എന്ന ഒറ്റ വാക്ക് മെസേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല.

ഒരാഴ്ച കഴിഞ്ഞപ്പോൾ ‘സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു’ എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുൻപിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ്.

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചെലവിൽ റെക്കോർഡ് ചെയ്ത് ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്നത് ഇതു മാത്രമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top