കേരളത്തില്‍ രാസലഹരി കച്ചവടത്തിന് 1377 ബ്ലാക്ക് സ്‌പോട്ടുകള്‍; തടയാന്‍ പുതുവഴി തേടി പോലീസും എക്‌സൈസും

സംസ്ഥാനത്തെ 472 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി മരുന്നുകള്‍ വിതരണം നടക്കുന്ന 1377 ‘ബ്ലാക്ക് സ്‌പോട്ടുകള്‍’ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 235 കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ്. പരമ്പരാഗത ലഹരിവസ്തുവിനു പകരം രാസലഹരിയുടെ ഉപഭോഗം വര്‍ദ്ധിച്ചതായി ‘ദ ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാസലഹരിയുടെ ഉപയോഗം ഭയാനകമായ വിധത്തില്‍ വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ല്‍ 14.969 കിലോഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തിരുന്നു. 2024 ല്‍ 24.71 കിലോയും 2025 ജനുവരി 30 വരെ 1.70 കിലോയും പോലീസ പിടികൂടി. പിടികൂടിയ കഞ്ചാവിന്റെ അളവില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടില്ല.

ഡാര്‍ക്ക് വെബിലൂടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ വില്പനയും കൈമാറ്റങ്ങളും വന്‍ തോതില്‍ നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള കുത്തൊഴുക്ക് തടയാന്‍ പോലീസിന് ഒരുപാട് പരിമിതികളുണ്ട്. രാസലഹരിയുടെ വിപണനം വര്‍ദ്ധിച്ചതോടെ ഗ്യാങുകള്‍ തമ്മിലുള്ള കിടമത്സരങ്ങളും ഏറ്റുമുട്ടലും പതിവായി. ലഹരി ഉപയോഗിക്കുന്ന സിനിമകളുടെ വ്യാപനവുമൊക്കെ യുവതലമുറയെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ രണ്ട് – മൂന്ന് ആഴ്ചകള്‍ക്കിടയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും പ്രധാന കാരണം ലഹരി ഉപയോഗമാണെന്ന് പോലീസ് തറപ്പിച്ചു പറയുന്നുണ്ട്.

സംസ്ഥാനത്ത് കച്ചവടം നടക്കുന്ന രാസലഹരിയുടെ ചെറിയൊരു അംശം മാത്രമാണ് പോലീസിന് പിടിക്കാന്‍ കഴിയുന്നത്. ഡാര്‍ക്ക് വെബു വഴിയുള്ള ലഹരി വ്യാപാരം വളരെ ആസൂത്രിതമായി നടക്കുന്ന ഒന്നാണ്. അത്ര എളുപ്പത്തില്‍ കണ്ടെത്താനും കഴിയാറില്ല. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കച്ചവടം നടത്തുന്ന സംഘങ്ങളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ജര്‍മ്മനിയിലുള്ള ഇടപാടുകാരനില്‍ നിന്നു 20 ഗ്രാം മെത്തഫിറ്റമിന്‍
(Methamphetamine) ക്രിപ്‌റ്റോ കറന്‍സി വഴി വാങ്ങിയത് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കൊച്ചിയിലെ പോസ്റ്റ് ഓഫീസ് വഴി വന്ന പാര്‍സല്‍ വാങ്ങാനെത്തിയപ്പോഴാണ് യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത് .

രാസലഹരിയുടെ നിര്‍മ്മാണം കേരളത്തില്‍ നടക്കുന്നില്ലെങ്കിലും വന്‍തോതില്‍ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നുണ്ടെന്നാണ് പോലീസും എക്‌സൈസും വിലയിരുത്തുന്നത്. ഇവിടെ എത്തുന്ന ലഹരിവസ്തുക്കളെ ചെറിയ അളവില്‍ വില്‍പ്പന നടത്തുന്നവരെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞുട്ടുള്ളത്. വന്‍ തോതില്‍ ഇവ എത്തിക്കുന്നവരെ കണ്ടെത്താന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. ബെംഗളൂരൂ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും മയക്കുമരുന്ന് വ്യപകമായി എത്തുന്നുണ്ടെങ്കിലും അവിടെ പോയി പരിശോധന നടത്താന്‍ പോലീസോ എക്‌സൈസോ ഒരു നടപടിയും എടുത്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top