‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് കേസ്; ഏഴുകോടി വാങ്ങി കബളിപ്പിച്ചെന്ന് പരാതി; എഫ്ഐആറിൽ ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ അടക്കം കുറ്റങ്ങൾ

കൊച്ചി: നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയ സൂപ്പര്‍ഹിറ്റ്‌ സിനിമയായ മഞ്ഞുമ്മല്‍ ബോയിസിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് കേസ്. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസവഞ്ചന നടത്തി മുതല്‍മുടക്കുപോലും തിരിച്ചുനല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി. നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. എറണകുളം മരട് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിനിമയുടെ നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പറവ ഫിലിംസ് നിര്‍മ്മിച്ച മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് പണം മുടക്കിയാല്‍ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം പല തവണകളിലായി 7 കോടി രൂപയാണ് പരാതിക്കാരന്‍ മുടക്കിയത്. സിനിമ വിജയിക്കുകയും 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. മുതല്‍മുടക്കും ലാഭവിഹിതവും പ്രകാരം 47 കോടി രൂപയാണ് പരാതിക്കാരന് ലഭിക്കേണ്ടത്. എന്നാല്‍ പ്രതികള്‍ അന്യായമായി ലാഭം കൈക്കലാക്കാന്‍ ഗൂഡാലോചന നടത്തി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 150 കോടിയിലധികം രൂപയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപ സിനിമ സ്വന്തമാക്കി. കേരളത്തിനു പുറമേ തമിഴ്നാട്ടിലും സിനിമ ഹിറ്റായിരുന്നു.

ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top