പോലീസിന്റെ ‘നല്ല ബെസ്റ്റ്’ നീതി നിര്‍വഹണം; ഡിജിപിയുടെ മകള്‍ക്കെതിരെ കുറ്റപത്രം അഞ്ചു വര്‍ഷത്തെ അന്വേഷണത്തിന് ശേഷം

തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സംഭവമുണ്ടായി അഞ്ചര വർഷത്തിന് ശേഷമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്നത്. അന്വേഷണ സംഘം രണ്ടു വർഷം മുമ്പ് ക്രൈംബ്രാഞ്ച് മേധാവിക്ക് കുറ്റപത്രം നല്‍കിയിരുന്നെങ്കിലും കോടതിയില്‍ നല്‍കാതെ വൈകിക്കുകയായിരുന്നു. പരാതിക്കാരനായ പോലീസ് ഡ്രൈവർ ഗവാസ്ക്കർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം കോടതിയില്‍ എത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കിയ സംഭവമായിരുന്നു ഇത്.
ഡിജിപിയുടെ മകളെ കാറില്‍ പ്രഭാത സവാരിക്ക് എത്തിച്ചപ്പോൾ കഴുത്തിന് പിന്നിൽ മർദ്ദിച്ചു എന്നായിരുന്നു പരാതി. കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് നേരിട്ട പീഡനങ്ങള്‍ ഡിജിപിയെ അറിയിച്ചതിന് പ്രതികാരമായിട്ടായിരുന്നു മര്‍ദ്ദനം. ഇതില്‍ പരാതി നൽകിയതിന് പിന്നാലെ ഗവാസ്കര്‍ ജാതി അധിക്ഷേപം നടത്തിയെന്ന് ഡിജിപിയുടെ മകളും പരാതിപ്പെട്ടു. എന്നാൽ ഈ പരാതിയിലെടുത്ത കേസിൽ തെളിവുകളില്ലെന്ന് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ച് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഒരു വർഷം മുന്‍പ് വിജിലൻസ് മേധാവിയായാണ് സുധേഷ് കുമാർ വിരമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here