പോലീസുകാരനെ കഴുത്തറുത്ത സഹദ് ആഭിചാരക്രിയകളുടെ സ്വന്തം ആള്‍; നഗ്നപൂജ കേസിലെ പ്രതികളുമായും അടുത്ത ബന്ധം

കൊല്ലത്ത് സുഹൃത്തായ പോലീസുകാരനെ കഴുത്തറുത്ത് കൊന്ന സഹദ് ആഭിചാരക്രിയകളുടെ ആളെന്ന് പൊലീസ്. പോലീസുകാരനായ ഇർഷാദിന്റെ അരും കൊലയ്‌ക്ക് പിന്നിൽ മയക്കുമരുന്നും സാമ്പത്തിക തർക്കവുമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ചടയമംഗലത്ത് നഗ്നപൂജ നടത്തിയ പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് ഇർഷാദ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ സഹദിന്റെ വീട്ടിൽ കാണപ്പെട്ടത്. ഇർഷാദ് സഹദിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നു. ലഹരിയില്‍ തുടരുമ്പോള്‍ തന്നെയാണ് കൊലപാതകവും നടന്നത്. പിടിയിലായ സമയത്തും പ്രതി ലഹരിയിലായിരുന്നു. ഇവര്‍ തമ്മിൽ സാമ്പത്തിക തർക്കവും ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇർഷാദിന്റെ വീട്ടിലെ ഫർണിച്ചറുകൾ വിറ്റ പണം സഹദ് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായി. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് സഹദ്. കോടതിയിൽ ഹാജരാക്കിയ സഹദിനെ റിമാൻഡ് ചെയ്‌തു.

സ്‌പോർട്‌സ് ക്വാട്ട വഴിയാണ് ഇർഷാദ് പൊലീസ് ജോലിയിൽ പ്രവേശിച്ചത്. അടൂർ പൊലീസ് ക്യാമ്പിലെ ഹവിൽദാറായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഷനില്‍ തുടരുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top