ജോലി ഉപേക്ഷിച്ച് ഞെട്ടിച്ച് കോഴിക്കോട് എടച്ചേരി സബ് ഇൻസ്പെക്ടർ; ഹവിൽദാറായി തിരുവനന്തപുരത്ത് ക്യാംപിൽ ചേരും; ജോലി സമ്മർദ്ദമെന്ന് സൂചന; മനസ് തുറക്കാതെ കിരൺ

എസ്ഐ ജോലി രാജിവച്ച് പോലീസിൻ്റെ ഏറ്റവും താഴെത്തട്ടിലെ ഹവിൽദാർ തസ്തികയിൽ ജോയിൻ ചെയ്യാനുള്ള വി.കെ.കിരണിൻ്റെ തീരുമാനത്തിൻ്റെ കാരണമറിയാത്ത ഞെട്ടലിൽ കേരളത്തിലെ പോലീസ് സേന. കോഴിക്കോട് എടച്ചേരി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായ വി.കെ.കിരണിന് അവിടെ നിന്ന് വിടുതൽ നൽകിക്കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസിൽ നിന്നുള്ള കത്താണ് കേരളത്തിലെ പോലീസുകാരുടെ വാട്സാപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പറന്നോടുന്നത്. ഒന്നാം തീയതി ഇവിടെ നിന്ന് റിലീവായ ശേഷം തിരുവനന്തപുരം പേരൂർക്കടയിലെ സായുധ പോലീസ് ക്യാംപ് (SAP) കമൻഡാൻ്റിന് മുന്നിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദേശവും ഈ രേഖയിൽ തന്നെയാണ് ഉള്ളത്. ഇതാണ് ആശയക്കുഴപ്പം ഏറ്റുന്നത്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ വി.കെ.കിരൺ 2009ലാണ് പോലീസിൽ എത്തിയത്. ഇപ്പോൾ തിരിച്ചുവരുന്ന എസ്എപിയിൽ ആയിരുന്നു തുടക്കം. അവിടെ നിന്ന് ടെസ്റ്റ് എഴുതി നേടിയതാണ് എസ്ഐ തസ്തിക. ഒന്നര വർഷമായി കോഴിക്കോട് വടകരക്കടുത്ത് എടച്ചേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്. സ്വാഭാവികമായ ജോലി സമ്മർദ്ദത്തിന് പുറമെ വീടുമായുള്ള ദൂരവും കിരണിനെ വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ടാകാം എന്നാണ് പോലീസുകാരിലേറെ പേരും അനുമാനിക്കുന്നത്. സ്ഥലംമാറ്റത്തിന് അപേക്ഷിച്ചോ, കിട്ടാത്തതാണോ എന്നൊന്നും വ്യക്തമല്ല. ജൂനിയർ എസ്ഐ എന്ന നിലയിൽ ആവശ്യത്തിന് അവധികളും മറ്റും അനുവദിച്ചുകിട്ടാനും എളുപ്പമാകില്ല. ഇതെല്ലാം കൊണ്ടാകാം താരതമ്യേന ചെറിയ തസ്തികയായ ഹവിൽദാറിലേക്ക് മടങ്ങുന്നത്. കേരള സബോർഡിനേറ്റ് സർവീസ് റൂൾസ് (Kerala State and Subordinate Services Rules-1958) പ്രകാരമാണ് എസ്ഐ ജോലി കളഞ്ഞുള്ള ഈ മടക്കം. എസ്എപി ക്യാംപ് ആയതിനാൽ മറ്റിടത്തേക്ക് ഇനി സ്ഥലംമാറ്റത്തിന് സാധ്യതയില്ല.

പ്രതികരണമാരാഞ്ഞ് കിരണിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടാത്ത സ്ഥിതിയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. പ്രതികരണം ഒഴിവാക്കാൻ ഉദ്ദേശിച്ച് തന്നെയാണ് ഫോൺ വിളികൾ അവഗണിക്കുന്നത് എന്നാണ് സൂചന. പലരും വാട്സാപ്പിൽ മെസേജ് അയച്ച് വിവരം ആരാഞ്ഞെങ്കിലും അതിനും മറുപടിയില്ല. ചിലരെല്ലാം കോഴിക്കോട് എടച്ചേരി സ്റ്റേഷനിൽ ബന്ധപ്പെട്ട് നോക്കിയെങ്കിലും അവിടെയുള്ളവരും അപ്രതീക്ഷിത പിരിഞ്ഞുപോക്കിൻ്റെ കാരണമറിയാത്ത ഞെട്ടലിലാണ്.

പലവിധ സമ്മർദം കാരണം പോലീസിൽ നിന്ന് പലരും പിരിഞ്ഞുപോയിട്ടുണ്ടെങ്കിലും പോലീസിനുള്ളിൽ തന്നെ ഇത്തരമൊരു ജോലിമാറ്റം ഇതാദ്യമാകും; അതും താഴെത്തട്ടിലേക്കുള്ള തസ്തികമാറ്റം. തൽക്കാലം പ്രതികരണമറ്റെങ്കിലും കിരണിൻ്റെ വാട്സാപ്പ് സ്റ്റാറ്റസിലെ വരികൾ വാചാലമാണ്. Birth and Death are the greatest truths… Hunger is the greatest reality !! പോലീസിൽ തന്നെ തുടരേണ്ടതിനാൽ തിക്താനുഭവങ്ങൾ എന്ത് തന്നെയായാലും പുറത്ത് പറയാകാനില്ല എന്ന് വ്യക്തം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top