കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് പോയത് 4 അന്യസംസ്ഥാനക്കാര്‍; കൂടുതലും മുസ്ലീം ലീഗ് പ്രതിനിധികള്‍; രാഹുല്‍ ഗാന്ധി പട്ടികയിലെ അവസാനയാള്‍

തിരുവനന്തപുരം : കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നും ഇടതും വലതുമായി നിരവധി പേരാണ് ലോക്‌സഭയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ മലയാളിയല്ലാതെ മലയാളികളുടെ ജനപ്രതിനിധിയായവരുമുണ്ട്. നാല് പേരാണ് ആ പട്ടകയിലുളളത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തുന്നതുവരെ ആ പട്ടിക മുസ്ലീം ലീഗിന് മാത്രം സ്വന്തമായിരുന്നു.
മുസ്ലീം ലീഗിന്റെ ടിക്കറ്റില്‍ മത്സരിച്ച് മൂന്ന് പേരാണ് കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് പോയത്. ഇബ്രാഹിം സുലൈമാന്‍ സേഠാണ് ഇത്തരത്തില്‍ മറുനാട്ടില്‍ നിന്നെത്തി കേരളത്തില്‍ നിന്നും എം.പിയായത്. എന്നാല്‍ അത് ലോക്‌സഭയിലേക്കല്ലായിരുന്നില്ല രാജ്യസഭയിലേക്കായിരുന്നു. മലയാളി വോട്ടര്‍മാരുടെ മനം കവര്‍ന്ന് ലോക്‌സഭയിലേക്ക് എത്തിയ മറുനാട്ടുകാരന്‍ എം.മുഹമ്മദ് ഇസ്മായില്‍ സാഹിബാണ് . മുസ്ലീം ലീഗിന്റെ സഅഥാപക നേതാവായ മുഹമ്മദ് ഇസ്മായില്‍ 1960ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി മത്സരിച്ച് വിജയിച്ച് മൂന്നാം ലോക്‌സഭയില്‍ അംഗമായി. 1967ലും 71ലും ഇസ്മായില്‍ സാഹിബ് മഞ്ചേരിയുടെ മുത്തായി. 1972ല്‍ മഞ്ചേരി എംപിയായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
രാജ്യസഭയിലേക്ക് ആദ്യം വിജയിച്ചെങ്കിലും ഇബ്രാഹിം സുലൈമാന്‍ സേഠും പിന്നീട് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. ഏഴ് തിരഞ്ഞെടുപ്പുകളിലാണ് ഈ കര്‍ണ്ണാടകക്കാരന്‍ വടക്കന്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചത്. 1967ലും 71ലും കോഴിക്കോടും നിന്നും 1977 മുതല്‍ 89 വരെ മഞ്ചേരിയിലും 1991 പൊന്നാനിയില്‍ നിന്നും സേഠ് ഡല്‍ഹിക്ക് വണ്ടി കയറി. മാതാവ് തലശേരി സ്വദേശിനിയാണെന്നതിനൊപ്പം മട്ടാഞ്ചേരി സ്വദേശിനി മറിയം ബായിയെ വിവാഹം ചെയ്ത് കേരളത്തിന്റെ മരുമകനുമായി.
ജി.എം.ബനാത്ത് വാലയാണ് മലയാളിയുടെ ജനപ്രതിനിധിയായ മറ്റൊരു അന്യസംസ്ഥാനക്കാരന്‍. 1977,1980,1984,1989,1996,1998,1999 എന്നിങ്ങനെ ഏഴ് തിരഞ്ഞെടുപ്പുകളില്‍ ഈ മഹാരാഷ്ട്രക്കാരന്‍ കേരളത്തില്‍ നിന്നുളള ജനപ്രതിനിധിയായി. 1999 ഇ.അഹമ്മദിന് വേണ്ടി ബനാത്ത് വാല വഴിമാറികൊടുത്തു. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തിലെ ജനപ്രതിനിധിയാകുന്നതിനും ഇടവേള വന്നു. ഇതില്‍ മാറ്റം വന്നത് സാക്ഷാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ്.
2019ല്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയത് യുഡിഎഫിന് 19 സീറ്റ് സമ്മാനിക്കുന്നതില്‍ ഏറെ നിര്‍ണ്ണായകമായി. കേരളം കണ്ട ഏറ്റവും ഉയര്‍ന്ന് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാണ് രാഹുലിനെ വയനാട്ടുകാര്‍ ലോക്‌സഭയിലേക്ക് അയച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. രാഹുല്‍ ഗാന്ധിക്ക് 706,367 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.പി.സുനീറിന് 274,597 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇത്തവണയും രാഹുല്‍ വയനാട് മത്സരിക്കുന്നുണ്ട്. ആനി രാജയെന്ന ദേശീയ നേതാവിനെ ഇറക്കി മത്സരം കടുപ്പിക്കുകയാണ് സിപിഐ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here