ലാറ്റിന്‍ അമേരിക്കയില്‍ നിന്നും വന്ന ആദ്യ മാര്‍പാപ്പ; കത്തോലിക്ക സഭയെ നവീകരണത്തിന്റെ പാതയിലേക്ക് നയിച്ചു; എല്ലാത്തിലും നിലപാട് പറഞ്ഞു

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് അപ്രതീക്ഷിതമായിട്ടയാരിന്നു. സഭാ ചരിത്രത്തില്‍ തന്നെ വിരളമായി മാത്രം നടന്നിട്ടുള്ള സഭാധ്യക്ഷന്റെ രാജി തന്നെ നാടകീയമായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിപ്രഖ്യാപിച്ചതോടെയാണ് അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ സഭാനാഥന്റെ പദവിയിലെത്തി.

2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായതു മുതല്‍ ആഗോള കത്തോലിക്ക സഭയെ ഫ്രാന്‍സിസ് മാര്‍പാപ്പ നയിച്ചത് നവീകരണത്തിന്റെ പാതയിലായിരുന്നു. തീവ്വാദം, അഭയാര്‍ഥി തര്‍ക്കങ്ങള്‍ തുടങ്ങി ലോകത്തെ ഏതൊരു മുനഷ്യനെ ബാധിക്കുന്ന പ്രശ്‌നങ്ങളിലും അദ്ദേഹം അഭിപ്രായം പറഞ്ഞു. അത്രമേല്‍ മനുഷ്യത്വപരമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. തന്റെ വിശ്വാസികളെ മാത്രമല്ല എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടു. അഭിപ്രായം പറഞ്ഞു. ലോകം അത് ശ്രദ്ധയോടെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തു.

സഭയ്ക്കുള്ളില്‍ വലിയ രീതിയില്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമെതിരെ ഉയര്‍ന്ന ബാലപീഡനം ഉള്‍പ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ കൃത്യമായ നടപടി സ്വീകരിച്ചു. പ്രസന്നവദനനായി മാത്രം കണ്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതവും ലളിതമായിരുന്നു. തന്റെ അന്ത്യയാത്രയും ഈ രീതിയില്‍ തന്നെ വേണമെന്ന നിര്‍ദ്ദേശം അദ്ദേഹം നല്‍കിയിട്ടുണ്ട്.

സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ട. മുന്‍മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

1936 ഡിസംബര്‍ 17ല്‍ അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനനം. 1969 ഡിസംബര്‍ 13ന് വൈദികപട്ടം നേടി. 2001ല്‍ കര്‍ദിനാളായി. 2013ല്‍ മാര്‍പാപ്പയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here