സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡ്‌ഡിങ്‌ വരുന്നു, നിരക്ക് കൂട്ടിയേക്കും, ജനം വിയർക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഓണത്തിന് ശേഷവും മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും. നിലവിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതുമൂലം പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മഴ ലഭ്യത കുറഞ്ഞതും പുറത്തുനിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയതുമാണ് കെഎസ്ഇബിക്ക് തിരിച്ചടിയായത്. നഷ്ടം നികത്താൻ സർചാർജ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്റെ തുടർ നടപടി.

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലെന്നും അതിനാൽ പണം നൽകി അധിക വൈദ്യുതി വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ല, ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്, എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക, അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു’.

നിലവിൽ നിരക്ക് വർദ്ധനയ്ക്കെതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. സ്‌റ്റേ പിൻവലിച്ചാൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിരക്ക്‌ വർധിപ്പിച്ച്‌ റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കും. മുൻ കാലങ്ങളിൽ ഇതേസമയം അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെഎസ്ഇബിയാണ് ഇപ്പോൾ പണം നൽകി വൈദ്യുതി വാങ്ങാനൊരുങ്ങുന്നത്.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top