വിളിക്കാത്ത യാത്രയയപ്പ് ചടങ്ങിലെത്തി ദിവ്യ അപമാനിച്ചു; ജീവനൊടുക്കിയ എഡിഎമ്മിന്റെ കുടുംബം സജീവ സിപിഎം; പാർട്ടി പ്രതിരോധത്തില്‍

സിപിഎമ്മിന്റെ യുവനേതാവ് എന്ന നിലയില്‍ മലബാറില്‍ ശ്രദ്ധേയയാണ് പിപി ദിവ്യ. ഡിവൈഎഫ്‌ഐയിലൂടെ വളര്‍ന്നാണ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ദിവ്യ എത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ദിവ്യയെ മത്സരിപ്പിക്കാന്‍ വരെ സിപിഎം ആലോചിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കുകയും ചെയ്തിരിക്കെയാണ് ഗുരുതരമായ ഒരു വിവാദത്തില്‍ ദിവ്യ എത്തിപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ പത്തനംത്തിട്ടയിലേക്ക് സ്ഥലംമാറ്റമായതോടെ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ ദിവ്യ എത്തി. എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ മുന്നിലിരുത്തി പരമാവധി അപമാനിച്ചു. പിന്നാലെ ഉദ്യോഗസ്ഥന്‍ ക്വാട്ടേഴ്‌സില്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

നവീന്‍ ബാബുവിന്റെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരുടേതാണ്. പത്തനംതിട്ട ഓമല്ലൂര്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്നു നവീന്‍ ബാബുവിന്റെ അമ്മാവന്‍. ഈ ലോക്കല്‍ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. നവീന്‍ ബാബുവും സിപിഎം ഉദ്യോഗസ്ഥ സംഘടനയില്‍ അംഗവും.

വില്ലേജ് ഓഫീസറായി തുടങ്ങിയതായിരുന്നു നവീന്‍ ബാബുവിന്റെ ഔദ്യോഗിക ജീവിതം. വിരമിക്കാന്‍ ഏഴ് മാസം മാത്രം അവശേഷിക്കേയാണ് ഈ അപമാനവും ആത്മഹത്യയും. നവീന്‍ ബാബുവിന്റെ ഭാര്യ തഹസീല്‍ദാറാണ്, രണ്ട് പെണ്‍മക്കളാണ് നവീനുണ്ടായിരുന്നത്. ഒരാള്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും രണ്ടാമത്തെയാള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമാണ്.

ജനപ്രതിനിധി പാലിക്കേണ്ട ഒരു മാന്യതയും പാലിക്കാത്ത പ്രവര്‍ത്തിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമര്‍ശനം. ജില്ലാകളക്ടര്‍ പങ്കെടുത്ത ചടങ്ങില്‍ നാടകീയമായി ദിവ്യ എത്തുകയായിരുന്നു. ചെങ്ങളയിലുള്ള പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ട്. ഇതിന്റെ എല്ലാ വിവരങ്ങളും കൈയ്യിലുണ്ട്. ഇത് വെളിപ്പെടുത്തും. ഇനി ജോലി ചെയ്യുന്നിടത്ത് എങ്കിലും സത്യസന്ധനാകാന്‍ ശ്രമിക്കണം. ഇങ്ങനെ ഒരു ഉദ്യോഗസ്ഥന് ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ദിവ്യ ഇറങ്ങിപോവുകയും ചെയ്തു. വേദിയില്‍ അപമാനിതനായി തലകുനിഞ്ഞിരിക്കുന്ന നവീന്റെ ദൃശ്യം വേദനിപ്പിക്കുന്നതാണ്. ഇനി ഈ അപമാനം സഹിച്ച് ജീവിക്കേണ്ടെന്ന് ആ ഉദ്യോഗസ്ഥന്‍ ചിന്തിച്ചിരിക്കാം.

നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി എത്തുന്ന അച്ഛനെ കൂട്ടാന്‍ സന്തോഷത്തോടെയാണ് അമ്മക്കൊപ്പം രണ്ട് പെണ്‍മക്കളും ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ട്രയില്‍ വന്നെങ്കിലും നവീനെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തി ദിവ്യയെ കാലാകാലം വേട്ടയാടും എന്ന് ഉറപ്പാണ്.

ഈ വിവാദത്തില്‍ മറുപടി പറയാന്‍ സിപിഎമ്മും വിയര്‍ക്കുകയാണ്. ദിവ്യയെ തള്ളിപ്പറയാനും കഴിയില്ല ഉദ്യോഗസ്ഥനെതിരെ സംസാരിക്കാനും കഴിയാത്ത സ്ഥിതിയാണ്. നവീന്റെ മരണത്തില്‍ ഒരു ഉദ്യോഗസ്ഥ സംഘടനയും പ്രതികരണവുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top